ശശി തരൂർ എം.പിക്ക് മന്ത്രി എം.ബി. പാട്ടീൽ കർണാടകയുടെ ഉപഹാരം സമർപ്പിക്കുന്നു
ബംഗളൂരു: ഐക്യരാഷ്ട്രസഭ പോലും അസമത്വം നേരിടുന്നുണ്ടെന്ന് എഴുത്തുകാരനും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ അഭിപ്രായപ്പെട്ടു.
ആഗോള നിക്ഷേപക സംഗമസമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അത്തരം കഠിനമായ യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ മാത്രമേ ആഗോള സംവിധാനങ്ങളെ ബദൽ ആയി പരിഗണിക്കാൻ കഴിയൂ എന്ന് തരൂർ തുടർന്ന് പറഞ്ഞു.
കോവിഡ്-19 പ്രതിസന്ധിക്കുശേഷം ലോക നേതാക്കൾ ആഗോള വെല്ലുവിളികളെ നേരിടുന്നതിനേക്കാൾ സ്വന്തം അതിർത്തികൾക്കുള്ളിൽ തങ്ങളുടെ ശക്തി വർധിപ്പിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
80 കോടി ആളുകൾക്ക് സൗജന്യ ഭക്ഷണം പോലുള്ള സർക്കാർ ശ്രമങ്ങൾ നടത്തിയിട്ടും ഭൂരിപക്ഷത്തിനും ഇപ്പോഴും വാങ്ങൽ ശേഷി ഇല്ലാത്ത ദാരിദ്ര്യാവസ്ഥയിലാണ് ഇന്ത്യ. ഭാവിയിലെ തൊഴിൽ വിപണിക്കായി യുവാക്കളെ സജ്ജമാക്കുന്നതിന് ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂലമായ അഴിച്ചുപണി വേണ്ടതുണ്ട്.
പ്രത്യേകിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30 ശതമാനം ആഗോള ജോലികളും ഇല്ലാതാകുമെന്ന വെല്ലുവിളിയാണ് കൃത്രിമബുദ്ധിയും ഓട്ടോമേഷനും ഉയർത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ഇന്ത്യയിലാണ്. യുവാക്കളെ ശാക്തീകരിക്കുന്നതിന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പൂർണമായ അഴിച്ചുപണിയണം.
വിദ്യാഭ്യാസത്തിൽ വിമർശനാത്മക ചിന്തക്ക് വലിയ പ്രാധാന്യമുണ്ട്. എന്ത് ചിന്തിക്കണം എന്നതിനേക്കാൾ എങ്ങനെ ചിന്തിക്കണം എന്നതിൽ വിദ്യാർഥികളെ പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രമിക്കേണ്ടതെന്ന് തരൂർ പറഞ്ഞു.മുൻ ഗ്രീക്ക് പ്രധാനമന്ത്രി ജോർജ് എ പപ്പാൻഡ്രിയോ തരൂരിന്റെ നിലപാട് ഉദ്ധരിച്ച് സംസാരിച്ചു.
ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീസിൽ പൊതു ഫണ്ടുകൾ ജനങ്ങളുടെ ക്ഷേമത്തിനായി നിക്ഷേപിക്കപ്പെട്ടിരുന്നില്ല.
അധികാരം നിലനിർത്തുന്നതിൽ മാത്രമാണ് രാഷ്ട്രീയക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്. അത് അനിവാര്യമായും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹന (ഇ.വി), ഹൈഡ്രജൻ വാഹന നിർമാണ മേഖലകളിൽ കർണാടകയെ രാജ്യത്ത് ഒന്നാമതാക്കുക എന്ന ലക്ഷ്യത്തോടെ 2025-30 കാലയളവിലേക്കുള്ള ക്ലീൻ മൊബിലിറ്റി നയം ഊർജ മന്ത്രി കെ.ജെ. ജോർജ് പുറത്തിറക്കി.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ നയം 50,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുമെന്നും ഏകദേശം ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.