മംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ (കെ.എസ്.ആർ.ടി.സി) ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസിൽ രണ്ട് പേർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മംഗളൂരു ഡിപ്പോയിൽ നല്ല വേതനത്തിൽ നിയമനം ഉൾപ്പെടെ വിവിധ ജോലികൾ വാഗ്ദാനം ചെയ്ത് പ്രതികൾ ഉദ്യോഗാർഥികളെ കബളിപ്പിക്കുകയും 12 ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി.
മഗഡി താലൂക്കിലെ ചിക്ക ടോറെപാല്യ നിവാസിയായ രുദ്രേഷ് എസ് നായക് (40), ബംഗളൂരു നിവാസി ശശി ഭൂഷൺ (42) എന്നിവർക്ക് എതിരെയാണ് പ്രസാദ് എന്ന ഉദ്യോഗാർഥിയുടെ പരാതിയിൽ കേസെടുത്തത്. 2022-23ൽ നിയമ ബിരുദ വിദ്യാർഥിയായിരിക്കെയാണ് രുദ്രേഷുമായി സൗഹൃദത്തിലായതെന്ന് പരാതിക്കാരൻ പറയുന്നു. കെ.എസ്.ആർ.ടി.സി സെലക്ഷൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് രുദ്രേഷ് തട്ടിപ്പ് നടത്തിയത്. ആദ്യം പ്രതി ഓരോരുത്തരിൽ നിന്നും 26,000 രൂപ വീതം പിരിച്ചെടുത്തു. പിന്നീട് പ്രസാദ് രാമനഗരയിലെ കർണാടക ബാങ്ക് അക്കൗണ്ടിലേക്ക് 12 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. ഇരകളെ കൂടുതൽ ബോധ്യപ്പെടുത്താൻ പ്രതികൾ ബംഗളൂരുവിലെ ഹോട്ടലിലേക്ക് ഉദ്യോഗാർഥികളെ വിളിച്ചുവരുത്തി വ്യാജ കെ.എസ്.ആർ.ടി.സി ലെറ്റർഹെഡും ഔദ്യോഗിക സീലും അടങ്ങിയ രേഖകൾ ഹാജരാക്കി. തുടർന്ന് മംഗളൂരു ഡിപ്പോയിൽ നിയമനത്തിന് ലക്ഷം രൂപയും ഉയർന്ന തസ്തികക്ക് രണ്ട് ലക്ഷം രൂപയും ആവശ്യപ്പെട്ടു.
പ്രതി അപ്പോയിന്റ്മെന്റ് ലെറ്റർ നൽകാത്തതിനെ തുടർന്ന് ഇരകൾക്ക് സംശയം തോന്നി. ഒടുവിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സ്വന്തം നിലയിൽ അന്വേഷണം നടത്തിയപ്പോൾ രുദ്രേഷ് സമാനമായ രീതിയിൽ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്നും നിലവിൽ ഒളിവിലാണെന്നും ഇരകൾ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.