എൻഡോസൾഫാൻ ഇരയായ യുവതിയെ പീഡിപ്പിച്ചയാൾക്ക് 10 വർഷം തടവ്
മംഗളൂരു: എൻഡോസൾഫാൻ ഇരയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് 10 വർഷം തടവ്. മംഗളൂരൂവിനടുത്ത ബണ്ട്വാൾ പെരുവായ് ഗ്രാമത്തിലെ എം. രാജേഷ് റൈക്കാണ് (33) അഡീ. ജില്ല സെഷൻസ് (രണ്ട്) പ്രത്യേക കോടതി ജഡ്ജി കെ.പി. പ്രീതി ശിക്ഷ വിധിച്ചത്. ജനിതക വൈകല്യമുള്ള 19കാരിയായ ഇര വീട്ടിൽ തനിച്ചായ സമയം പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. 2015 ഒക്ടോബർ ഒന്നിനാണ് കേസിനാസ്പദ സംഭവം. വിട്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് അസി. പൊലീസ് സൂപ്രണ്ട് കെ.എ. രാഹുൽ കുമാർ അന്വേഷിച്ച് പട്ടിക ജാതി/വർഗ അതിക്രമം തടയൽ നിയമപ്രകാരം കുറ്റപത്രം തയാറാക്കുകയായിരുന്നു. 10,000 രൂപ പിഴകൂടി വിധിച്ച കോടതി, ഇരക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ നിയമസഹായ അതോറിറ്റിക്ക് നിർദേശം നൽകി. കേസിൽ മൊത്തമുണ്ടായിരുന്ന 27 സാക്ഷികളിൽ 14 പേർ വിചാരണവേളയിൽ കോടതിയിൽ ഹാജരായി മൊഴി നൽകി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജ്യോതി പ്രമോദ് നായക് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.