മെട്രോ ബ്ലൂലൈൻ; സമ്പൂർണ സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാൻ പദ്ധതി

ബംഗളൂരു: നമ്മ മെട്രോ 14,788 കോടി രൂപ ചെലവിൽ നിർമിക്കുന്ന 58.19 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ‘ബ്ലൂ ലൈൻ’ പാത പൂർണ്ണമായി സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാൻ പദ്ധതി. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തി തയ്യാറാക്കിയ റിപ്പോർട്ട് ബംഗളൂരു മെട്രൊ റയിൽ കോർപറേഷൻ ലിമിറ്റഡിന് സമർപ്പിച്ചു. ഇത് യാഥാർത്ഥ്യമാവുന്നതോടെ രാജ്യത്തെ ആദ്യ സോളാർ മെട്രോ എന്ന നേട്ടം ബംഗളൂരു മെട്രോ കൈവരിക്കും.

സിൽക്ക് ബോർഡ് മുതൽ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള 58.19 കിലോമീറ്റർ ദൂരത്തിൽ പൂർണ്ണമായി സൗരോർജ്ജം ഉപയോഗിച്ച് ട്രെയിനുകൾ ഓടിക്കുക സാധ്യമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധ സംഘം നടത്തിയ പഠനത്തിൽ വ്യക്തമാക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സസ്റ്റൈനബിൾ ട്രാൻസ്‌പോർട്ട് ലബോറട്ടറി ഡയറക്ടർ പ്രൊഫ. ആശിഷ് വർമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.

പ്ര​ഫ.​ ആ​ശി​ഷ് വ​ർ​മ

 പ്രൊഫ.എൽ.ഉമാനന്ദ്,പ്രൊഫ.സരസിജ് ദാസ്, പ്രൊഫ.ആദിത്യ സദാനല, പ്രൊഫ.കൗശിഖ് ബസു, ഡോ.രോഹിത് സിങ് നിട്വാൾ,ഡോ.എ.ബുർഹാൻ,കെ.ഗൗരൻസ്,ഡോ.ടങ്ക്ലി,ഡോ.ടി.അഭിലാഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ബ്ലൂ ലൈനിൽ ആകെ 30 സ്റ്റേഷനുകളാണുള്ളത്. ഇതിൽ സിൽക്ക് ബോർഡ് മുതൽ കെ.ആർ. പുരം വരെയുള്ള 19.75 കിലോമീറ്ററിൽ 13 സ്റ്റേഷനുകളും കെ.ആർ. പുരം മുതൽ വിമാനത്താവളം വരെയുള്ള 38.44 കിലോമീറ്ററിൽ 17 സ്റ്റേഷനുകളുമാണ് ഉൾപ്പെടുന്നത്. പുറത്തുനിന്നുള്ള പരമ്പരാഗത വൈദ്യുതി ആശ്രയിക്കാതെ ഈ ലൈനിലെ മുഴുവൻ ട്രെയിനുകളും സോളാർ ഊർജ്ജത്തിൽ ഓടിക്കാൻ കഴിയും.

ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ബി.എം.ആർ.സി.എല്ലിന് പ്രതിവർഷം 61 കോടി രൂപയുടെ വൈദ്യുതി ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ പ്രതിവർഷം 44,526 ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് തടയാനും ബംഗളൂരുവിലെ റോഡുകളിൽ നിന്ന് ഏകദേശം 19,000 പെട്രോൾ കാറുകൾ പൂർണ്ണമായി ഒഴിവാക്കുന്നതിന് തുല്യമായ പാരിസ്ഥിതിക നേട്ടമുണ്ടാക്കാനും സാധിക്കും എന്ന് റിപ്പോർട്ട് പറയുന്നു. വരാനിരിക്കുന്ന മറ്റ് മെട്രോ ലൈനുകളിലും സൗരോർജ്ജം ഉപയോഗിക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് സമഗ്രമായി പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ബി.എം.ആർ.സി.എൽ അധികൃതർ അറിയിച്ചു.

Tags:    
News Summary - Blue Line Metro May Run Fully on Solar Power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.