കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലാജെയെ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ സ്വീകരിക്കുന്നു
ബംഗളൂരു: കർണാടകയിൽ വരൾച്ച നേരിടാൻ പരമാവധി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് മുഖ്യമന്ത്രി ഡി.കെ ശിവകുമാർ എം.പിമാരോട് ആവശ്യപ്പെട്ടു. ഡൽഹി കർണാടക ഹൗസിൽ എം.പിമാർ പങ്കെടുത്ത യോഗത്തിൽ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അൽമാട്ടി, ഹാരംഗി എന്നീ ജലസംഭരണികൾ ഒഴികെ കർണാടകയിലെ മറ്റെല്ലാ ജലസംഭരണികളും മഴയുടെ കുറവ് മൂലം വറ്റിവരണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വരൾച്ച പ്രതിസന്ധി ലഘൂകരിക്കുന്നതിന് കേന്ദ്ര സർക്കാറിന്‍റെ പിന്തുണ ഉറപ്പാക്കാൻ എം.പിമാർ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രല്‍ഹാദ് ജോഷി, കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ, മറ്റ് എം.പിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്രവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരം ലഭിക്കേണ്ട 2186 കോടി രൂപ കർണാടകക്ക് നൽകാൻ കഴിഞ്ഞില്ല. ബംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത കർഷകർക്ക് നഷ്ടപരിഹാരത്തുകയായ 9613 കോടി രൂപ കേന്ദ്രം ഇതുവരെ അനുവദിച്ചിട്ടില്ല.
ബംഗളൂരു സബർബൻ റെയിൽവേ പദ്ധതിക്കായി 153 കോച്ചുകൾ വാങ്ങുന്നതിന് റെയിൽവേ മന്ത്രാലയവുമായി മുൻകൂട്ടി അനുമതി തേടണമെന്നും വാണിജ്യ വിമാന പ്രവർത്തനങ്ങൾക്കായി എച്ച്.എ.എൽ വിമാനത്താവളം വീണ്ടും തുറക്കുന്നതിന് സമ്മർദം ചെലുത്തണമെന്നും സാഗർമാല പദ്ധതി പ്രകാരം സംസ്ഥാനം സമർപ്പിച്ച 176 നിർദേശങ്ങൾക്ക് അംഗീകാരം വേഗത്തിലാക്കണമെന്നും അദ്ദേഹം എം.പിമാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.