അനധികൃതമായി പടക്കം സൂക്ഷിച്ചതിന് അറസ്റ്റിലായവർ
മംഗളൂരു: ഉഡുപ്പി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായും അപകടകരമായ സാഹചര്യത്തിലും സൂക്ഷിച്ച ഒരു കോടിയിലേറെ രൂപയുടെ പടക്കം പിടിച്ചെടുത്തു. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ തെക്കാട്ടെയിലെ മഹാലിംഗേശ്വര ക്ഷേത്രത്തിനു സമീപം നടത്തിയ പരിശോധനയിൽ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ വീടിനോടു ചേർന്ന ഷെഡിലാണ് അനധികൃതമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്.
കെ. പ്രശാന്ത് ജോഗിയെ (44) അറസ്റ്റ് ചെയ്തു. വിവിധ ബ്രാൻഡുകളിലായി 1,61,372 രൂപ വില മതിക്കുന്ന 332 പെട്ടി പടക്കം ഇവിടെനിന്ന് പിടിച്ചെടുത്തു.ബ്രഹ്മാവർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആരൂരു ഗ്രാമത്തിലെ കുഞ്ചലിലുള്ള വീടിനോടു ചേർന്നുള്ള ഗോഡൗണിൽനിന്ന് ഏകദേശം 35,000 രൂപ വിലമതിക്കുന്ന 16 പെട്ടി പടക്കം പിടിച്ചെടുത്തു.
കുഞ്ചലിലെ ശിവാനന്ദ റാവുവിനെ (50) അറസ്റ്റ് ചെയ്തു. കാർക്കള ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ മിയാരു ഗ്രാമത്തിലെ ഡെൻഡബെട്ടുവിലുള്ള പഴയ വീട്ടിൽ റെയ്ഡ് നടത്തി. സത്യേന്ദ്ര നായക് (70), ശ്രീകാന്ത് നായക് (37), രാമാനന്ദ നായക് (48) എന്നിവർ മുൻകരുതൽ നടപടികളില്ലാതെ വലിയ അളവിൽ പടക്കം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. മൂന്ന് പൊലീസ് സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്തു. അന്വേഷണം തുടരുകയാണ്.
ബംഗളൂരു: ബി.ജെ.പി എം.എൽ.എ മുനിരത്നയുടെ ഒാഫിസിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം വിതരണം ചെയ്തത് പൊലീസ് തടഞ്ഞു. ലഗ്ഗരെ മെയിൻറോഡിലെ ഓഫിസിലാണ് സംഭവം. അനുമതിയില്ലാതെ പടക്കം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റമാണെന്ന് നന്ദിനി ലേ ഔട്ട് പൊലീസ് പറഞ്ഞു.അതേസമയം, 12 വർഷമായി താൻ സമീപവാസികൾക്ക് പടക്കം വിതരണം ചെയ്യുന്നുണ്ടെന്നും പൊലീസ് തന്നെ മനഃപൂർവം ലക്ഷ്യമിടുകയാണെന്നുമാണ് എം.എൽ.എയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.