കനകപുരയിൽ നൽകിയ സ്വീകരണത്തിനിടെ ഡി.കെ.ശിവകുമാർ കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിയുന്നു
ബംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഡി.കെ. ശിവകുമാർ തന്‍റെ സ്വന്തം മണ്ഡലമായ കനകപുരയിൽ നടത്തിയ ആദ്യ സന്ദര്‍ശനം വിവാദത്തില്‍. നന്ദിപ്രകടന പര്യടനത്തിനായെത്തിയ ഡി.കെ. താന്‍ കടിച്ച ആപ്പിള്‍ അനുയായികള്‍ക്കിടയിലേക്ക് എറിഞ്ഞു കൊടുക്കുകയും ആപ്പിൾ പിടിക്കാൻ അനുയായികൾ പരക്കം പായുകയും ചെയ്തു. ഈ വിഡിയോ സാമൂഹ മാധ്യമത്തില്‍ വൈറലായി. ഇത് രാഷ്ട്രീയ വൃത്തങ്ങളിലും വ്യാപകമായ ചർച്ചക്ക് ഇടയായി. ഇതോടെ പ്രതിപക്ഷമായ ബി.ജെ.പിയിൽ നിന്നും മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉയർന്നു.
മുഖ്യമന്ത്രി ഹരോഹള്ളി ഗ്രാമത്തിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. സ്വീകരണത്തിനിടെ ശിവകുമാർ അദ്ദേഹത്തിന് സമ്മാനിച്ച ആപ്പിൾ കൊണ്ട് നിർമിച്ച മാലയിൽനിന്ന് ഒരു ആപ്പിൾ പറിച്ചെടുക്കുകയും ഒരുകഷണം കടിച്ച ശേഷം ബാക്കിയുള്ള ഭാഗം അവിടെ കൂടിയിരുന്ന അനുയായികൾക്ക് നേരെ എറിയുകയുമായിരുന്നു.
ബി.ജെ.പി വിഡിയോ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെക്കുകയും മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ വിമർശിക്കുകയും ചെയ്തു. അഹങ്കാര മൂപ്പെന്ന് പാർട്ടി മുഖ്യമന്ത്രിയുടെ പ്രവൃത്തിയെ വിശേഷിപ്പിച്ചു. രാഷ്ട്രീയ പ്രത്യയശാസ്ത്രം പരിഗണിക്കാതെ പൊതു പദവികൾ വഹിക്കുന്നവർ പൊതുജീവിതത്തിൽ സാമാന്യ മര്യാദയും അന്തസ്സും നിലനിർത്തണമെന്ന് ബി.ജെ.പി വക്താക്കള്‍ പറഞ്ഞു. മണ്ഡലത്തിലുടനീളം ശിവകുമാറിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പുഷ്പവൃഷ്ടിയും, മാലകളും, ഡി.കെ എന്ന മുദ്രാവാക്യവും മുഴക്കിയാണ് അനുയായികൾ അദ്ദേഹത്തെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.