ബംഗളൂരു: കരാർ ബില്ലുകള്‍ പാസാക്കാൻ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതോടെ പൊറുതിമുട്ടി ജീവനൊടുക്കാന്‍ പ്രധാന മന്ത്രിയിൽനിന്നും രാഷ്ട്രപതിയിൽനിന്നും അനുമതി തേടി കരാറുകാരൻ. കർണാടകയിലെ ഹുബ്ബള്ളി ശാന്തിനഗര്‍ സ്വദേശി എ. ബസവരാജ് ആണ് ജീവനൊടുക്കാൻ അനുമതിക്കായി കത്തയച്ചത്. താലൂക്ക് പഞ്ചായത്ത് ഓഫിസറുടെയും ഒരു എം.എല്‍.എയുടെയും പേര് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ് ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ക്കും കത്തയച്ചു.
ചിക്കമകളൂരു ജില്ലയിലെ മുദിഗെരെ, കാഡുര്‍ ഗ്രാമപഞ്ചായത്തുകളില്‍ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വിതരണം ചെയ്തതിന്റെ ബില്‍ പാസാക്കാന്‍ ഉദ്യോഗസ്ഥര്‍ കമീഷന് ആവശ്യപ്പെടുന്നെന്നാണ് പരാതി.
കാഡൂരിലേക്ക് 85 ലക്ഷം രൂപയുടെയും മുദിഗെരെയിലേക്ക് 27 ലക്ഷം രൂപയുടെയും ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 1.12 കോടിയോളം രൂപയുടെ ബില്‍ പാസാക്കാന്‍ ഉദ്യോഗസ്ഥര്‍ 40 ശതമാനം കമീഷന് ആവശ്യപ്പെടുന്നുവെന്ന് ബസവരാജ് പറഞ്ഞു.
ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും വായ്പയെടുത്തിട്ടാണ് ഉപകരണങ്ങള്‍ വാങ്ങിയത്. ഉദ്യോഗസ്ഥര്‍ ബില്‍ പാസാക്കാത്തതിനാല്‍ വായ്പ തിരിച്ചടക്കാന്‍ കഴിയുന്നില്ല.
കാഡൂര്‍ താലൂക്ക് എക്സിക്യൂട്ടിവ് ഓഫിസര്‍ ദേവരാജ് നായക് 40 ശതമാനം കമീഷന് ആവശ്യപ്പെടുകയാണ്. ഒരു എം.എല്‍.എയുടെ പിന്തുണ തനിക്കുണ്ടെന്ന് പറഞ്ഞ് ദേവരാജ് ഭീഷണിപ്പെടുത്തുന്നതായും ബസവരാജ് കത്തില്‍ പറഞ്ഞു. നേരത്തേ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസുകളില്‍ പരാതി അറിയിച്ചപ്പോള്‍ ബില്‍ പാസാക്കാന്‍ താലൂക്ക് പഞ്ചായത്ത് ഓഫിസുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍, നടപടിയുണ്ടായില്ലെന്നും പരാതിയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.