ബംഗളൂരു- മുംബൈ ട്രെയിൻ സർവീസിന് പച്ചക്കൊടി വീശുന്നു
ബംഗളൂരു: ബംഗളൂരുവിനും മുംബൈക്കും ഇടയിലുള്ള ട്രെയിൻ സർവിസ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു.കർണാടകക്കും മഹാരാഷ്ട്രക്കും ഇടയിലുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിൽ പുതിയ സർവിസ് ഒരു പ്രധാന ചുവടുവെപ്പാണെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) പറഞ്ഞു. തെക്കൻ കർണാടകയിലെയും വടക്കൻ കർണാടകയിലെയും ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ ഇപ്പോൾ പൂർത്തീകരിക്കപ്പെടുന്നുണ്ടെന്ന് റെയിൽവേ മന്ത്രി സന്ദേശത്തിൽ പറഞ്ഞു.
ബംഗളൂരുവിനും മുംബൈക്കും ഇടയിലുള്ള വന്ദേ ഭാരത് സ്ലീപ്പർ സർവിസ് ഉടൻ ആരംഭിക്കും. സമീപ വർഷങ്ങളിൽ റെയിൽവേ കർണാടകയിലുടനീളം പദ്ധതി നിർവഹണം ത്വരിതപ്പെടുത്തി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ 2,160 കോടി രൂപ ചെലവിൽ 61 സ്റ്റേഷനുകൾ പുനർവികസനം ചെയ്യുന്നു, അതിൽ ഒമ്പതെണ്ണം ഇതിനകം പൂർത്തിയായി. ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷൻ 485 കോടി രൂപ ചെലവിൽ പുനർവികസനം ചെയ്യുന്നു, യശ്വന്ത്പുർ സ്റ്റേഷൻ 367 കോടി രൂപക്ക് നവീകരിക്കുന്നു.
2014 മുതൽ കർണാടകയിൽ ഏകദേശം 1,750 കിലോമീറ്റർ പുതിയ റെയിൽവേ ലൈനുകൾ നിർമ്മിച്ചു. ഹാസൻ-മംഗളൂരു ഭാഗത്തെ സങ്കീർണമായ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായും പരീക്ഷണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ബംഗളൂരു സബർബൻ റെയിൽവേ പദ്ധതിയുടെ നാല് ഇടനാഴികളിലും പണി പുരോഗമിക്കുകയാണ്.
ബൈയപ്പനഹള്ളി-ചിക്കബനവാര, ഹീലാലിഗെ-രാജാനുകുണ്ടെ ഇടനാഴികൾക്കായി ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി, സ്റ്റേഷൻ ജോലികൾ പുരോഗമിക്കുന്നു. കെഎസ്ആർ ബംഗളൂരു-ദേവനഹള്ളി അലൈൻമെന്റ് സംസ്ഥാന സർക്കാരും റെയിൽവേയും സംയുക്തമായി അംഗീകരിച്ചു, ജിയോ ടെക്നിക്കൽ സർവേ പൂർത്തിയായി. കെങ്കേരി-വൈറ്റ്ഫീൽഡ് അലൈൻമെന്റ് അടുത്തിടെ അംഗീകരിച്ചു, സർവേ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിമാനത്താവളം, ഇലക്ട്രോണിക് സിറ്റി, മാറത്തഹള്ളി, ഹെബ്ബാൾ എന്നിവയുൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെ സബർബൻ റെയിൽ ശൃംഖല സംയോജിപ്പിക്കും കർണാടകയിൽ നിലവിൽ 12 ജോഡി വന്ദേ ഭാരത് ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ട്.
ബംഗളൂരു-മംഗളൂരു റൂട്ടിൽ പരീക്ഷണ ഓട്ടം പുരോഗമിക്കുകയാണെന്നും മഡ്ഗാവ് വരെയുള്ള തീരദേശ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ബംഗളൂരുവിനെ ഹൈദരാബാദ്, ചെന്നൈ എന്നിവയുമായി ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾക്ക് അംഗീകാരം ലഭിച്ചതായും വൈഷ്ണവ് പറഞ്ഞു. മുംബൈ, ബംഗളൂരു, മറ്റ് പ്രധാന നഗരങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള ദീർഘ വീക്ഷണത്തോടെ അതിവേഗ റെയിൽ ശൃംഖല 7,000 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.