ദേവഡിഗ പൂജാരി
മംഗളൂരു : മുദ്രങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോൺട്രാക്ടറുമായ ഡേവിഡ് ഡിസൂസയെ വെടിവെച്ച് കൊന്ന കേസിൽ രണ്ട് പ്രധാന പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ബഡാ എർമൽ ഗ്രാമത്തിലെ അദ്മാരു മഠത്തിന് സമീപം താമസിക്കുന്ന സദാനന്ദ ദേവാഡിഗ (41), ഉച്ചിൽ മഹാലക്ഷ്മി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കിഷോർ രാമ പൂജാരി (47) എന്നിവരാണ് അറസ്റ്റിലായത്.
ആഗസ്റ്റ് ഏഴിലെലെ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിച്ചതിൽ നിന്ന് മുഹമ്മദ് ഇർഷാദ്, ചിരാഗ് പൂജാരി എന്നിവർ പ്രതികൾക്ക് പണം കൈമാറി കുറ്റകൃത്യം നടത്താൻ സഹായിച്ചതായി കണ്ടെത്തി. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു.
ബാങ്ക് ഇടപാടുകൾ, മൊബൈൽ ഫോൺ രേഖകൾ, കോൾ ഡേറ്റ, പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ കൂടുതൽ വിശകലനത്തിൽ സദാനന്ദ ദേവാഡിഗയും കിഷോർ പൂജാരിയും കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്നും അത് നടപ്പാക്കുന്നതിന് സാമ്പത്തിക സഹായം നൽകിയെന്നും കണ്ടെത്തി.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. സദാനന്ദനിൽ നിന്ന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട രണ്ട് മൊബൈൽ ഫോണുകൾ, മോട്ടോർ സൈക്കിൾ, പണം എന്നിവ പൊലീസ് പിടിച്ചെടുത്തു. കിഷോർ പൂജാരിയിൽ നിന്ന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഉപയോഗിച്ച മൂന്ന് മൊബൈൽ ഫോണുകളും കാറും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.