ചിക്കനില്ലാതെ ചിക്കൻ ബിരിയാണി വിളമ്പിയതിന് പരാതിയുമായി യുവാവ്
ബംഗളൂരു: പാഴ്സലായി വാങ്ങിക്കൊണ്ടുവന്ന ചിക്കൻ ബിരിയാണിയിൽ ചിക്കനില്ലെന്ന് ആരോപിച്ച് യുവാവും ഭാര്യയും കോടതിയിൽ. ബംഗളൂരു സ്വദേശി കൃഷ്ണപ്പയും ഭാര്യയുമാണ് ഹോട്ടലിനെതിരെ പരാതി നൽകിയത്. ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കാൻ ഇരുവരും തീരുമാനിച്ചത്.
വീട്ടിൽ പാചക വാതകം തീർന്നതിനെ തുടർന്നാണ് കൃഷ്ണപ്പയും ഭാര്യയും ഐ.ടി.ഐ ലേഔട്ടിലെ പ്രശാന്ത് ഹോട്ടലിൽ നിന്ന് 150 രൂപക്ക് ബിരിയാണി പാഴ്സൽ വാങ്ങിച്ചത്. വീട്ടിലെത്തി തുറന്നുനോക്കിയപ്പോൾ ബിരിയാണിയിൽ ചിക്കൻ പീസില്ല. ഉടനെ ഹോട്ടലിനെ ബന്ധപ്പെട്ട് വിവരം അറിയിച്ചു. അരമണിക്കൂറിനുള്ളിൽ പുതിയ പാഴ്സൽ എത്തിക്കാമെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞെങ്കിലും രണ്ട് മണിക്കൂർ കാത്തിരുന്നിട്ടും ബിരിയാണി കൊണ്ടുവന്നില്ലെന്നും പരാതിയിൽ പറയുന്നു. കൃഷ്ണപ്പ ഹോട്ടൽ അധികൃതർക്ക് വക്കീൽ നോട്ടീയസച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടർന്നാണ് 30000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൃഷ്ണപ്പ ഉപഭോക്തൃ കമീഷനെ സമീപിച്ചത്.
കേസ് സ്വയം വാദിക്കാനായിരുന്നു കൃഷ്ണപ്പയുടെ തീരുമാനം. ബിരിയാണിയുടെ ഫോട്ടോ തന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിരിയാണിയിൽ ചിക്കനില്ലാത്തതിനെ തുടർന്ന് ഭാര്യ കടുത്ത മാനസിക വേദന അനുഭവിച്ചെന്നും കൃഷ്ണപ്പ കൂട്ടിചേർത്തു. പരാതി സത്യസന്ധമാണെന്നും കൃത്യമായ സേവനം നൽകുന്നതിൽ ഹോട്ടൽ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചതിനെ തുടർന്ന് നഷ്ടപരിഹാരമായി 1000 രൂപയും ബിരിയാണിയുടെ വിലയായ 150 രൂപയും ഹോട്ടൽ തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.