ബംഗളൂരു: യാത്രികര്‍ക്ക് തിരിച്ചടിയായി മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. ജനുവരി ഒന്നു മുതൽ നിരക്ക് പ്രാബല്യത്തിൽ വന്നു. നിരക്ക് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ അസോസിയേഷനുകൾ സമർപ്പിച്ച നിവേദനത്തെത്തുടർന്നാണ് വര്‍ധനയെന്ന് റീജനൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) സെക്രട്ടറിയുടെ ഓഫിസിൽനിന്നുള്ള വാർത്തക്കുറിപ്പിൽ പറയുന്നു. പുതുക്കിയ നിരക്കു പ്രകാരം മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്ക് ആദ്യത്തെ രണ്ടു കിലോമീറ്ററിന് 36 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയും നല്‍കണം.
ആദ്യ അഞ്ചു മിനിറ്റ് കാത്തിരിപ്പ് നിരക്ക് സൗജന്യമായിരിക്കും. ഓരോ 15 മിനിറ്റിനും 10 രൂപ വീതം ഈടാക്കും. 20 കിലോ വരെയുള്ള ലഗേജ് ചാർജ് സൗജന്യമായിരിക്കും. അധികമായി വരുന്ന ഓരോ 20 കിലോക്കും 10 രൂപ ഈടാക്കും. ആർ.ടി.എയുടെ നിര്‍ദേശപ്രകാരം യാത്രക്കാരന് പരമാവധി 50 കിലോ വരെ കൊണ്ടുപോകാം. രാത്രി 10 മുതൽ പുലർച്ച അഞ്ചു വരെ രാത്രി ചാർജുകൾ ബാധകമായിരിക്കും. പുതുക്കിയ നിരക്കിന്‍റെ പകർപ്പ് ഓട്ടോറിക്ഷയിൽ പ്രദർശിപ്പിക്കണം. ജനുവരി ഒന്നു മുതൽ രണ്ട് മാസത്തിനുള്ളിൽ ലീഗൽ മെട്രോളജി വകുപ്പിൽ പുതുക്കിയ നിരക്കിന് അനുസൃതമായി ഓട്ടോ മീറ്റർ കാലിബ്രേറ്റ് ചെയ്യണമെന്നും ആർ.ടി.എ സെക്രട്ടറിയുടെ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.