കർണാടക നിയമസഭയിലേക്ക് ബജറ്റ്
അവതരണത്തിനായെത്തുന്ന
മുഖ്യമന്ത്രി സിദ്ധരാമയ്യ
സദാചാര പൊലീസ് ചമഞ്ഞ് അക്രമം നടത്തുന്നവർക്കെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സാമൂഹിക സൗഹാർദം തകർക്കുന്നവരെ കർശനമായി നേരിടും. സംസ്ഥാനത്ത് ക്രമസമാധാനം നടപ്പിലാക്കാനാണ് മുഖ്യപരിഗണന നൽകുക.
മദ്യത്തിന്റെ എക്സൈസ് നികുതി കൂട്ടി
ബജറ്റിൽ മദ്യത്തിന്റെ എക്സൈസ് നികുതി കൂട്ടി. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ നികുതി 20 ശതമാനമാണ് കൂട്ടിയത്. ബിയറിന്റേത് 10 ശതമാനമാണ് കൂട്ടിയത്. നികുതിയുടെ 18 സ്ലാബുകളിലും 20 ശതമാനം വർധനയുണ്ട്.
രാജ്യത്തിന്റെ പ്രധാന ഐ.ടി മേഖലയായ ബംഗളൂരൂവിനായി ബജറ്റിൽ പ്രത്യേക പരിഗണന. 50 കോടി ചെലവിൽ ബംഗളൂരുവിൽ ഐ.ടി സംരംഭങ്ങളുടെ ആശയങ്ങൾ സംഭരിക്കാനും പ്രയോഗത്തിൽ വരുത്താനുമുള്ള ലോകോത്തര ഇൻകുബേഷൻ സെന്റർ സ്ഥാപിക്കും. ‘ഇന്നൊവേഴ്സ്’ എന്ന പേരിലുള്ള ഈ കേന്ദ്രത്തിൽ ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉണ്ടാകും. സംരംഭങ്ങളുടെ സഹായത്തിനായി ‘പ്രൊപ്പൽ’ എന്ന പേരിൽ പ്രത്യേക പദ്ധതിയും തുടങ്ങും. ഇതിനായി അഞ്ചുകോടി രൂപയും വകയിരുത്തി.
ആരോഗ്യ-മെഡിക്കൽ ടെക്നോളജിയിൽ മികവിന്റെ കേന്ദ്രം സജ്ജമാക്കും. ഇതിനായി പത്തുകോടി രൂപ വകയിരുത്തി. സാങ്കേതിക വിവരങ്ങളുടെ കൈമാറ്റത്തിനും ഇതുവഴി സംരംഭങ്ങളെ സഹായിക്കാനും ടെക്നോളജി ട്രാൻസ്ഫർ ഓർഗനൈസേഷൻ (ടി.ടി.ഒ) കേന്ദ്രം വരും. നാലുകോടി രൂപ ചെലവിലാണിത്. ഇതിനായി ആദ്യഘട്ടമെന്ന നിലയിൽ ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തി.
മൈസൂരു കെ.ആർ.എസ് ഡാം, വൃന്ദാവൻ ഗാർഡൻ എന്നിവക്ക് സമീപം ഡിസ്നി ലാൻഡ് മാതൃകയിൽ അമ്യൂസ്മെന്റ് പാർക്ക് സ്ഥാപിക്കുന്നത് പരിഗണനയിലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയിൽ പറഞ്ഞു. 1425 കോടി രൂപ ചെലവിൽ സ്വകാര്യ-പൊതു പങ്കാളിത്തത്തിലൂടെയാണ് പാർക്ക് നിർമിക്കുക. അനുമതിക്ക് കാത്തിരിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.