ടിപ്പറുകളുടെ വാഴ്​ച വീണ്ടും; ചുരം റോഡ് അപകടാവസ്ഥയിലേക്ക്

വൈത്തിരി: ഇടവേളക്ക് ശേഷം അനുമതി ലഭ്യമായതിനെ തുടർന്ന് ഓടിത്തുടങ്ങിയ ലോറികളും ടിപ്പറുകളും നിയന്ത്രണങ്ങൾ ലംഘിച്ച് അമിതഭാരവുമായി വീണ്ടും ചുരം റോഡ് വാഴുന്നു. ചുരം സുരക്ഷ മുൻനിർത്തി എല്ലാത്തരം വലിയ വാഹനങ്ങളുടെയും ഗതാഗതം കോഴിക്കോട് ജില്ല കലക്ടർ നിരോധിച്ചിരുന്നു. ചരക്കു ലോറികൾ ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് പിന്നീട് അനുമതി നൽകിയിരുന്നു. എന്നാൽ, ചരക്കു ഗതാഗതം പുനഃസ്ഥാപിക്കണമെന്നു ഭരണകൂടത്തിനുമേൽ കടുത്ത സമ്മർദമുണ്ടായതിനെ തുടർന്നാണ് ആഗസ്റ്റ് നാലു മുതൽ നിയന്ത്രണങ്ങളോടെ കലക്ടർ ചരക്കുലോറികൾക്ക് അനുമതി നൽകിയത്. ഇതനുസരിച്ച് ആറു ചക്രങ്ങളിൽ കൂടുതലില്ലാത്തതും മൊത്തം 15 ടണ്ണിൽ കൂടുതൽ ഭാരമില്ലാത്തതുമായ ചരക്കുലോറികൾക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഈ നിയന്ത്രണങ്ങളൊക്കെ കാറ്റിൽ പറത്തിയാണ് ഇപ്പോൾ നൂറുകണക്കിന് ടിപ്പർ, ടോറസ് ലോറികൾ ദിനേന ചുരം കയറുന്നത്. 15 ടണ്ണിനു പകരം ഇരുപത്തഞ്ചും മുപ്പത്തഞ്ചും ടൺ ഭാരമുള്ള ടിപ്പറുകളാണ് ചുരം കയറിയിറങ്ങുന്നത്. ആറു ചക്രം നിഷ്കർഷിച്ചിട്ടുള്ള സ്ഥാനത്ത് പത്തും പന്ത്രണ്ടും ചക്രങ്ങളുള്ള വാഹനങ്ങളാണ് ഓടുന്നത്. പകൽ ആറു ചക്രമുള്ളതും 10 ടൺ ഭാരമുള്ളതുമായ ടിപ്പറുകളാണ് ഓടുന്നതെങ്കിൽ രാത്രി 11 കഴിയുന്നതോടെ വണ്ടികളുടെ ഭാരവും വലുപ്പവും കൂടുകയാണ്. മിക്ക ടോറസുകളും കെട്ടിട നിർമാണത്തിനുള്ള എംസാൻഡ് സാധനങ്ങളാണ് കൊണ്ടുപോകുന്നത്. വെള്ളം മിക്സ് ചെയ്ത സാൻഡ് രാത്രികളിൽ ചുരുങ്ങിയത് 30 ടൺ തൂക്കത്തിലാണ് കടത്തുന്നത്. വയനാട്ടിൽ ക്വാറി നിയന്ത്രണം കർശനമായതിനാൽ കഴുത്തറുപ്പൻ വിലക്ക് വയനാട്ടിൽ കെട്ടിടനിർമാണത്തിനുള്ള മെറ്റലും മണലുമൊക്കെ വിറ്റഴിക്കാനാവുമെന്നതിനാലാണ് മുക്കം, താമരശ്ശേരി മേഖലകളിൽനിന്നുള്ള ക്രഷറുകളിൽനിന്നും ക്വാറികളിൽനിന്നുമൊക്കെയായി വൻതോതിൽ ചുരം കയറ്റുന്നത്. ആരും പരിശോധിക്കാനില്ലാത്തതു കൊണ്ട് രാത്രിയാണ് ചുരത്തിലൂടെ വൻ ലോഡുമായി ടിപ്പർ ലോറികൾ സഞ്ചരിക്കുന്നത്. ഒരു ദിവസം തെന്ന കൂടുതൽ ലോഡുകൾ ചുരം കയറ്റി ലാഭം കൊയ്യുകയെന്ന അജണ്ട മുൻനിർത്തി ഇൗ ടിപ്പറുകെളാക്കെ അമിതവേഗത്തിലാണ് ചുരം കയറുന്നതും ഇറങ്ങുന്നതും. ലക്കിടിയിലും അടിവാരത്തും പൊലീസ് എയ്ഡ് പോസ്റ്റിൽ ആകെ അനുവദിക്കപ്പെട്ടത് എട്ട് പൊലീസുകാരെയാണ്. ഷിഫ്റ്റ് അനുസരിച്ച് ഡ്യൂട്ടി മാറുമ്പോൾ പലപ്പോഴും രണ്ടു പേരാണുണ്ടാവുക. രാത്രി അമിതഭാരം കയറ്റിപ്പോകുന്ന വണ്ടികൾ കൈകാണിച്ചാലും നിർത്താറില്ല. പിന്തുടർന്നു പോകാൻ വാഹനവുമില്ല. താമരശ്ശേരി സ്റ്റേഷനിലെ പൊലീസുകാരാണിവിടെയുള്ളത്. അടിവാരം പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് താമരശ്ശേരിയിൽനിന്ന് നിയോഗിക്കപ്പെട്ട പൊലീസുകാരിൽനിന്നാണ് ലക്കിടി, അടിവാരം എന്നിവിടങ്ങളിൽ പരിശോധനക്ക് പൊലീസിനെ വെച്ചത്. പേക്ഷ, എണ്ണത്തിൽ കുറവാണെന്നു മാത്രം. വാഹനങ്ങൾ ചുരം കയറിക്കഴിയുമ്പോൾ മാത്രമാണ് പൊലീസ് അറിയുന്നത്. ചുരം റോഡുകളിൽ വാഹനം പരിശോധിക്കാൻ പൊലീസുകാരുമില്ല, വാഹനവുമില്ല. വാഹന വകുപ്പിനും ചുരത്തിൽ രാത്രി പട്രോളിങ്ങിന് സൗകര്യമില്ല. അവരും ഉന്നയിക്കുന്നത് ജീവനക്കാരുടെ എണ്ണക്കുറവാണ്. രാത്രി പട്രോളിങ്ങിന് പോയാൽ പിന്നെ പകൽ ഉദ്യോഗസ്ഥരില്ലാതാകുമത്രേ. ലോറികളുടെ ഭാരത്തിനു നിയന്ത്രണം വെച്ചിട്ടുണ്ടെങ്കിലും ഭാരം അളക്കാൻ സംവിധാനമില്ല. ഇൗ നിലക്കുപോയാൽ മാസങ്ങൾ കൊണ്ടുതന്നെ ചുരം പഴയ അവസ്ഥയിലാകുമെന്നാണ് വിലയിരുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.