കടുവ കൊലപ്പെടുത്തിയ പുൽപള്ളി കാപ്പിസെറ്റ് ദേവർഗദ്ദ
ഉന്നതിയിലെ മാരന്റെ മൃതദേഹം വനംവകുപ്പിന്റെ വാഹനത്തിൽ വണ്ടിക്കടവ് വനംവകുപ്പ് ഓഫിസിന് മുന്നിലെത്തിക്കുന്നു
പുൽപള്ളി: വിറക് ശേഖരിക്കാൻ വനത്തിൽ പോയ ആദിവാസി വയോധികനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ വയനാട്. 2025 ജനുവരി 24ന് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ തറാട്ട് മീൻമുട്ടി അച്ചപ്പന്‍റെ ഭാര്യ രാധ (46) യെ കടുവ കൊന്ന് ശരീരം ഭക്ഷിച്ചിരുന്നു. ഇതിനുശേഷമുള്ള കടുവ ആക്രമണം മൂലമുള്ള മരണമാണ് ശനിയാഴ്ച പുൽപള്ളിയിലുണ്ടായത്. കാപ്പിസെറ്റ് ദേവർഗദ്ദ ഉന്നതിയിലെ മാരനെയാണ് (കൂമൻ -65 ) വനാതിർത്തിയിൽ വിറക് ശേഖരിക്കുന്നതിനിടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരി കുള്ളിക്കൊപ്പം വിറക് ശേഖരിക്കാൻ പോയ മാരനെ പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. കടുവ മാരന്റെ മുഖം കടിച്ചെടുത്തിരുന്നു. സംഭവത്തിൽ വൻപ്രതിഷേധമാണ് ഉണ്ടായത്. സ്ഥിരമായുണ്ടാകുന്ന വന്യമൃഗശല്യത്തിൽനിന്ന് നാട്ടുകാരെ രക്ഷിക്കണമെന്ന മുറവിളിക്ക് പഴക്കം ഏറെയുണ്ടെങ്കിലും ശാശ്വതപരിഹാരം മാത്രമുണ്ടാകുന്നില്ല.
സ്ഥലത്തുനിന്ന് മൃതദേഹം നീക്കുന്നത് നാട്ടുകാരും ബന്ധുക്കളും തടഞ്ഞു. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ബന്ധുക്കളുടെയും ഉന്നതിക്കാരുടെയും പ്രതിഷേധം. പിന്നീട് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിലാണ് മൃതദേഹം നീക്കാനായത്.
വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ബത്തേരി തഹസിൽദാർ പ്രശാന്ത്, ഡപ്യൂട്ടി തഹസിൽദാർ പ്രകാശ്, എ.സി.എഫ്.എം ജോഷിൽ, പൊതുപ്രവർത്തകരായ എം.എസ്. സുരേഷ് ബാബു, ബൈജു നമ്പിക്കൊല്ലി, കെ.ഡി. ഷാജിദാസ്, മനു പ്രസാദ്, ടി.എസ്. ദിലീപ് കുമാർ, മണി പാമ്പനാൽ, ബിന്ദു പ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ ഉന്നതിയിലെത്തിക്കും.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയപ്പോൾ ആംബുലൻസിൽ കുടുംബാംഗങ്ങളെയാരും കൊണ്ടുപോയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വനപാലകർ തീരുമാനമെടുത്തതെന്നാണ് ഇവരുടെ പരാതി. 20 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ 10 ലക്ഷം രൂപ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ബാക്കി പത്ത് ലക്ഷം രൂപ നൽകാൻ സർക്കാറിൽ ശിപാർശ ചെയ്യുമെന്നുമാണ് വനപാലകർ പറഞ്ഞത്. എന്നാൽ, തുക പൂർണമായും ലഭിച്ചില്ലെങ്കിൽ പോസ്റ്റുമോർട്ടശേഷം മൃതദേഹം ഉന്നതിയിലെത്തിക്കുമ്പോൾ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.