ആർ.സി.സിക്ക്​ പിഴവില്ല; എയ്​ഡ്​സ്​ കൺട്രോൾ സൊസൈറ്റിയുടെയും റിപ്പോർട്ട്​

തിരുവനന്തപുരം: ചികിത്സയിലിരിക്കെ ബാലികക്ക് എച്ച്.ഐ.വി പകരാനിടയായ സംഭവത്തെപറ്റി സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ പരിശോധനയിലും ആർ.സി.സിക്ക് സാേങ്കതികപിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് രക്തസാമ്പിളി​െൻറ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. അതേസമയം വിന്‍ഡോ പീരിയഡില്‍ അണുബാധ കണ്ടെത്താനുള്ള സംവിധാനം ആര്‍.സി.സിയില്‍ ഇല്ല. അതിനാൽ ആര്‍.സി.സിയുടെ മേൽ കുറ്റം ചുമത്താനാവില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ആശുപത്രിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച സർക്കാറിന് കൈമാറും. ആശുപത്രിക്ക് സാങ്കേതികപിഴവുണ്ടായിട്ടില്ലെന്ന് തന്നെയാണ് ആര്‍.സി.സിയുടെ ആഭ്യന്തര അന്വേഷണറിപ്പോർട്ടും. ആര്‍.സി.സി അഡീഷനല്‍ ഡയറക്ടര്‍ ഡോ.കെ. രാംദാസ് അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തിയത്. അണുബാധ പുറത്താവും മുമ്പ് (വിന്‍ഡോ പീരിയഡ്) ദാതാവില്‍നിന്ന് രക്തം സ്വീകരിച്ചതാണ് രോഗിക്ക് എച്ച്.ഐ.വി പകരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടിലെ നിഗമനം. വിന്‍ഡോ പീരിയഡാണെങ്കില്‍ വൈറസ് ബാധ കണ്ടെത്താന്‍ നിലവില്‍ സംവിധാനമില്ലെന്ന കാര്യവും റിപ്പോര്‍ട്ടിലുണ്ട്. ആര്‍.സി.സി ഡയറക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച സര്‍ക്കാറിന് സമര്‍പ്പിക്കും. വിന്‍ഡോ പീരിയഡില്‍ രോഗബാധ കണ്ടെത്താന്‍ സഹായിക്കുന്ന നാറ്റ് പരിശോധന (ന്യൂക്ലിക് ആസിഡ് പരിശോധന) ലബോറട്ടറി ആര്‍.സി.സിയിലും സര്‍ക്കാര്‍ മെഡിക്കൽ കോളജുകളിലും ലഭ്യമാക്കണമെന്ന ശിപാര്‍ശയാണ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ മറ്റൊരു നിർദേശം. ജോയൻറ് ഡി.എം.ഇയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം പ്രാഥമിക റിപ്പോര്‍ട്ട് തിങ്കളാഴ്ച കൈമാറിയില്ല. പെണ്‍കുട്ടിയുടെ രക്തസാമ്പിള്‍ ചെന്നൈയിലെ റീജ്യനല്‍ ലബോറട്ടറിയില്‍ പരിശോധിക്കണമെന്ന നിലപാടിലാണ് സംഘം. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള സാമ്പിള്‍ പരിശോധന വേണമെന്ന നിലപാടിലാണ് അവര്‍. എന്നാല്‍, ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. അതേസമയം, പൊലീസ് അന്വേഷണത്തി​െൻറ ഭാഗമായി ഡോക്ടർമാരുടെ മൊഴിയെടുക്കൽ നടന്നുവരികയാണ്. രക്തദാനം നടത്തിയവരെ തിരിച്ചറിഞ്ഞ് അവരുടെ രക്തസാമ്പിള്‍ പുനഃപരിശോധിക്കാനുള്ള നടപടികളും തുടങ്ങി. കഴിഞ്ഞ മാര്‍ച്ചിലാണ് രക്താര്‍ബുദത്തെ തുടര്‍ന്ന് കുട്ടിയെ ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ 49 തവണ കുട്ടിക്ക് രക്തഘടകങ്ങള്‍ കുത്തിെവച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധയിലാണ് കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായി കണ്ടെത്തിയത്. ആര്‍.സി.സിയില്‍ എത്തുംമുമ്പ് കുട്ടിയെ ആലപ്പുഴയിലും ചികിത്സിച്ചിരുന്നു. അത് സംബന്ധിച്ച വിവരങ്ങളും പരിശോധിച്ചുവരികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.