വെള്ളനാട്-ആര്യനാട്---ചെറ്റച്ചൽ റോഡ്; നവീകരണത്തില്‍ വ്യാപക ക്രമക്കേടുകളും പിഴവുകളും ആര്യനാട്: വെള്ളനാട് -ആര്യനാട്- ചെറ്റച്ചൽ റോഡ് നവീകരണത്തിെൻറ പേരിൽ നാട്ടുകാരെ വട്ടംചുറ്റിക്കുന്നതിന് പുറമെ വ്യാപക ക്രമക്കേടും. വെള്ളനാട്, ആര്യനാട്, തൊളിക്കോട്, വിതുര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ ചെറ്റച്ചൽ-വെള്ളനാട് റോഡിെൻറ നവീകരണത്തിനായി 40 കോടി രൂപ സ്പെഷൽ പാക്കേജിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ച് നിര്‍മാണം തുടങ്ങിയത്. റോഡ് വീതികൂട്ടി ഓട നിർമിച്ച സ്ഥലങ്ങളിലാകെ പക്ഷപാതപരമായരീതിയാണ് അധികൃതർ സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. മിക്കസ്ഥലങ്ങളിലും കൈയേറ്റക്കാരെ സംരക്ഷിച്ചാണ് നിർമാണം. ആര്യനാട് പഞ്ചായത്തില്‍ വിവിധസ്ഥലങ്ങളിലായി പത്തോളം കൈയേറ്റക്കാരെ റോഡ് കരാറുകാരും വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സംരക്ഷിച്ചത്രെ. വളവുകള്‍ നിവര്‍ത്താതെയാണ് ഇവിടെ നിർമാണം. ആര്യനാടുനിന്ന് വെള്ളനാട് റോഡ് ആരംഭം മുതല്‍തന്നെ നിർമാണത്തെക്കുറിച്ച് പരാതിയാണ്. നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് വിജിലന്‍സിന് പരാതി നല്‍കുന്നതിനും തീരുമാനിച്ചിരിക്കുകയാണ്. ചേരപ്പള്ളിയിൽ 25 വർഷത്തിലേറെയായി പഴക്കമുള്ള പൈപ്പ് ലൈൻ റോഡ് നവീകരണത്തിെൻറ ഭാഗമായി കേടായിട്ട് മാസങ്ങളേറെയായി. തോണ്ടൽ, ഐത്തി, പള്ളിനട, വലിയകലുങ്ക് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് 500ഓളം കുടുംബങ്ങൾ വേനൽക്കാലമായാൽ പൈപ്പ് ലൈനിനെയാണ് ആശ്രയിക്കുന്നത്. വാട്ടർ അതോറിറ്റി -റോഡ് അധികാരികളോട് നിരവധിതവണ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഓട നിർമാണത്തിലെ അപാകത കാരണം റോഡിെൻറ പല ഭാഗത്തും ഇരുവശങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ചേരപ്പള്ളിയിലെ കൊടുംവളവിൽ ഇരുഭാഗത്തും ഓട നിർമിച്ചിട്ടുമില്ല. അയ്യൻകാലമഠത്തിന് സമീപം ഓട നിർമിക്കുന്നതിനായി കുളത്തിന് എതിർവശത്ത് പുറമ്പോക്കിൽ സ്ഥലം ഉണ്ടായിട്ടും കുളത്തിന് സമീപമായാണ് പണിതത്. ഇതുകാരണം മലിനജലം കുളത്തിലിറങ്ങുകയാണ്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട പരാതികൾ ഉടൻ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.