അക്രമ പ്രതിരോധം: കേരളത്തിലെ ബി.ജെ.പിയെ കേന്ദ്ര സർക്കാർ പിന്തുണക്കും- കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കൊല്ലം: ഭരണ പിന്തുണയിൽ സി.പി.എം നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാൻ രാജ്യമെങ്ങുമുള്ള ബി.ജെ.പി പ്രവർത്തകരുടെയും കേന്ദ്ര സർക്കാറിെൻറയും പിന്തുണ കേരളത്തിലെ ബി.ജെ.പിക്കുണ്ടാവുമെന്ന് കേന്ദ്ര കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി . ജനരക്ഷായാത്രയുടെ കൊല്ലത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ഭരണത്തിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ അക്രമങ്ങൾ വർധിക്കുകയാണ്. ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം ശക്തമായി തുടരുക. അന്തിമ വിജയം ദേശീയ വിചാരധാരയിൽ വിശ്വസിക്കുന്നവർക്ക് മാത്രമാണ്. 80 ലേറെ ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടത് മുഖ്യമന്ത്രിയുടെ ജില്ലയിലാണ്. കൊലപാതക പാർട്ടിയെയും അതിെൻറ നേതാക്കളെയും വേരോടെ പിഴുതെറിയണം. ഇന്ത്യയോട് നേരിട്ട് യുദ്ധം ചെയ്യാൻ ശേഷി ഇല്ലാത്തതിനാൽ പാകിസ്താൻ ഭീകരവാദികളെ ഉപയോഗിച്ച് ഒളിയുദ്ധം നടത്തുകയാണ്. ലോകം കടന്നുപോകുന്നത് വലിയ സംഘർഷങ്ങളിലൂടെയാണ്. ജിഹാദികൾ മാത്രമല്ല, മാവോവാദികളും നക്‌സലൈറ്റുകളും കമ്യൂണിസ്റ്റുകളും തങ്ങൾക്ക് ഇഷ്‌ടമില്ലാത്തവരെ കൊലപ്പെടുത്തുന്നവരാണ്. എല്ലാവർക്കും തുല്യനീതി എന്ന വികസന കാഴ്‌ചപ്പാടിൽ ഊന്നിയ പ്രത്യയ ശാസ്ത്രമാണ് ബി.ജെ.പിയുടേതെന്നും നിതിൻ ഗഡ്കരി പറഞ്ഞു. കേരളത്തിൽ ബി.ജെ.പി വിജയത്തിെൻറ നാഴികക്കല്ലായി ജനരക്ഷായാത്ര മാറുമെന്ന് യോഗത്തിൽ സംസാരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരൻ, യാത്ര കോഒാഡിനേറ്റർ വി. മുരളീധരൻ, നേതാക്കളായ എം.ടി. രമേശ്, എ.എൻ. രാധാകൃഷ്‌ണൻ, ഒ. രാജഗോപാൽ എം.എൽ.എ, പി.കെ. കൃഷ്‌ണദാസ്, റിച്ചാർഡ് ഹേ എം.പി, പി.പി. വാവ, പി.എം. വേലായുധൻ, പ്രമീള നായിക്. എം.എസ്. ശ്യാംകുമാർ, ജെ.ആർ. പത്മകുമാർ, ജി. ഗോപകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.