പണം ഇരട്ടിപ്പിക്കലിന്‍െറ മറവില്‍ കോടികളുടെ തട്ടിപ്പ്

കഴക്കൂട്ടം: കണിയാപുരത്ത് പണം ഇരട്ടിപ്പിക്കലിന്‍െറ മറവില്‍ കോടികളുടെ തട്ടിപ്പ്. ബിസിനസ് ആവശ്യത്തിനായി പണം ശേഖരിച്ച് ലാഭവിഹിതമെന്ന പേരില്‍ വന്‍തുക തിരികെ നല്‍കിയാണ് തട്ടിപ്പ് നടന്നത്. പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രാദേശികനേതാവും സ്ത്രീകളുമടക്കം നിരവധി പേര്‍ തട്ടിപ്പിനിരയായതായി വിവരം. കണിയാപുരം, പള്ളിപ്പുറം, ചന്തവിള, മുരുക്കുംപുഴ, വര്‍ക്കല എന്നിവിടങ്ങളില്‍ നിന്നായി പത്തുകോടിയിലേറെ രൂപ സംഘം തട്ടിയതായി സൂചനയുണ്ട്. കണിയാപുരം സ്വദേശി ഷഫീഖില്‍ നിന്ന് 40 ലക്ഷം, കണിയാപുരത്തെ ബേക്കറിയുടമയില്‍ നിന്ന് മൂന്നരക്കോടി, പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പ് സ്വദേശി നാസറില്‍നിന്ന് മൂന്ന് കോടി എന്നിങ്ങനെ വിവിധയാളുകളില്‍ നിന്ന് സംഘം തട്ടി. പള്ളിപ്പുറം സ്വദേശികളായ പത്തോളം സ്ത്രീകളില്‍ നിന്ന് സംഘം അമ്പതിനായിരം രൂപ മുതല്‍ രണ്ടുലക്ഷം രൂപ വരെ തട്ടിപ്പുനടത്തിയത്രെ. പണം വാങ്ങി ആദ്യ മാസങ്ങളില്‍ വലന്‍തുക ലാഭവിഹിതമെന്ന പേരില്‍ തിരികെ നല്‍കി വിശ്വാസം പിടിച്ചുപറ്റിയാണ് തട്ടിപ്പുനടത്തിയത്. വിശ്വാസം ഉറപ്പാക്കിയശേഷം വന്‍തുകകള്‍ നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും. സംഘത്തിന്‍െറ കണ്ണികളായി പ്രവര്‍ത്തിച്ച കണിയാപുരം സ്വദേശി, പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ്, കാസര്‍കോട് സ്വദേശി സാദിഖ്, തിരുവനന്തപുരം സ്വദേശി ആന്‍റണി എന്നിവര്‍ മുങ്ങി. പള്ളിപ്പുറം സ്വദേശി ഷാജഹാന്‍ തന്‍െറ പതിനഞ്ച് ലക്ഷം രൂപ തട്ടിയതായി ചൂണ്ടിക്കാട്ടി ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ക്ക് പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ലത്രെ. വന്‍ തുകകളാണ് നഷ്ടപ്പെട്ടതെങ്കിലും ഇന്‍കം ടാക്സ് അധികൃതരില്‍ നിന്ന് നടപടികളുണ്ടാകുമെന്ന ഭയത്താല്‍ പണം നഷ്ടപ്പെട്ട പലരും പരാതി നല്‍കാന്‍ മുന്നോട്ടുവന്നിട്ടില്ല. അമിത ലാഭം പ്രതീക്ഷിച്ച് സമ്പാദ്യം മുഴുന്‍ നിക്ഷേപിച്ച് തട്ടിപ്പില്‍പെട്ടവരും നിരവധിയാണ്. ഒരുകോടി രൂപ നല്‍കിയ ചിലര്‍ക്ക് പത്ത് മുതല്‍ ഇരുപത് ലക്ഷം രൂപവരെ ലാഭവിഹിതമായി നല്‍കിയിരുന്നു. വിലകൂടിയ കാറുകളില്‍ എത്തിയിരുന്ന സംഘത്തില്‍ കണിയാപുരം സ്വദേശിഒഴികെയുള്ളവരെക്കുറിച്ച് ഇരകള്‍ക്കുള്ള ധാരണ കുറവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.