വേങ്കോട് ശിവ ഓയില്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സ്ഥലത്ത് പൊലീസ് പരിശോധന
നടത്തുന്നു
വെള്ളറട: വെള്ളറടയില്‍ കവര്‍ച്ചക്കാരുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞദിവസം രാത്രി മൂന്ന് സ്ഥലങ്ങളിലാണ് കവര്‍ച്ച നടന്നത്. വേങ്കോട് അരുമന്തിക്കോണം വീട്ടില്‍ കിരണ്‍കുമാര്‍ (42) ന്റെ വീട്ടില്‍ കടന്ന മോഷ്ടാവ് സാധനങ്ങള്‍ കവര്‍ന്ന ശേഷം കിരണ്‍കുമാറിന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ചെടുക്കുന്നതിനിടെ കിരണ്‍ ഉണര്‍ന്നു. പിടിവലിക്കിടെ മാല തറയില്‍ വീഴുകയും മോഷ്ടാവ് ഓടി രക്ഷപ്പെടുകയും ചെയ്തു. മോഷ്ടാക്കള്‍ക്ക് മാല കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. വീട്ടില്‍നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ന്നശേഷമാണ് മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം നടന്നത്.
വേങ്കോട് അരുമാവിളക്കോണം റോഡരികത്തു വീട്ടില്‍ ബാബുവിന്റെ റബര്‍ഷീറ്റ് കട കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. കടയില്‍ സൂക്ഷിച്ചിരുന്ന റബര്‍ ഷീറ്റ്, ഒട്ടുകറ, മേശയിലുണ്ടായിരുന്ന പണം എന്നിവ മോഷ്ടാക്കള്‍ കവര്‍ന്നു. സമീപത്തെ ആലംപൊറ്റ ശിവ ഓയില്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തി.
നാലു ചാക്ക് കൊപ്ര, കുപ്പിയില്‍ സൂക്ഷിച്ചിരുന്ന 25 ലിറ്റര്‍ എണ്ണ, മേശയില്‍ സൂക്ഷിച്ചിരുന്ന 27000 രൂപയും കവര്‍ന്നു. കഴിഞ്ഞദിവസം മാത്രം വേങ്കോട് ഭാഗത്ത് ലക്ഷങ്ങളുടെ കവര്‍ച്ചയാണ് നടന്നത്. പരിസരത്തെ സി.സി.ടി.വി നിരീക്ഷിച്ച മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞദിവസം ആക്ടിവ സ്‌കൂട്ടര്‍ കവര്‍ന്ന ഭാഗത്ത് പൊലീസ് സി.സി.ടി.വി നിരീക്ഷിച്ചെങ്കിലും മോഷ്ടാവിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞില്ല. അതിര്‍ത്തി പ്രദേശമായ വെള്ളറട മേഖല കവര്‍ച്ചക്കാരുടെ സങ്കേതമായി മാറിയതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, എസ്.ഐ അഭിജിത്ത്, സിവില്‍ പൊലീസുകാരായ ദീപു, അനീഷ്, സതീഷ്ചന്ദ്രന്‍, ജസീം, അഭിലാഷ് അടങ്ങുന്ന സംഘം തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.