കാട്ടാക്കട: -പനിപടരുമ്പോഴും കാട്ടാക്കട പൊതുചന്തയിൽ മാലിന്യവും പുഴുവും കാരണം പൊതുജനം പൊറുതിമുട്ടുന്നു. മഴ പെയ്താൽ മാലിന്യം ചന്തയിലാകെ പരക്കും. ദുർഗന്ധം കാരണം ചന്തയില്‍ കാല്‍കുത്താനാകാത്ത സാഹചര്യമുണ്ട്. ഇതിനിടയ്ക്കാണ് കച്ചവടക്കാർ വിൽപനയ്ക്കായി ഇരിക്കുന്നത്. ആരോഗ്യസുരക്ഷ മുൻനിർത്തി ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുെണ്ടന്നാണ് പഞ്ചായത്ത് വാദം എങ്കിലും പഞ്ചായത്തിന് ഏറെ വരുമാനം നേടിക്കൊടുക്കുന്ന ചന്തയിൽ ഒരുവിധ ശുചീകരണപ്രവർത്തനവും മാലിന്യനിർമാർജനവും നടക്കുന്നിെല്ലന്ന് കച്ചവടക്കാരും ഉപഭോക്താക്കളും പറയുന്നു. മാലിന്യം നീക്കാനായി ജീവനക്കാർ ഉണ്ടെങ്കിലും ഇവർ കൃത്യമായി ജോലിനോക്കാറിലെന്നും ജോലിക്കായി ഇവർ പകരം ആളെ ഏർപ്പെടുത്തിയിരിക്കുകയാണെന്നും കച്ചവടക്കാർ പറയുന്നു. മലയോരമേഖലയിലെ പ്രധാനചന്തയിൽ മാലിന്യം ഉറവിടത്തിൽത്തന്നെ നിർമാർജനം ചെയ്യാനായി വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച ബയോഗാസ് പ്ലാൻറ് ഉപയോഗശൂന്യമായി പരിസരം കാട് കയറി നശിക്കുന്നു. മാലിന്യം നിക്ഷേപിക്കുന്നതിനായി ചന്തയ്ക്കുപുറകിൽ സ്ഥലം ക്രമീകരിച്ചിട്ടുണ്ടെങ്കിലും മാലിന്യം മീൻ ചന്തയ്ക്കു സമീപം നിക്ഷേപിച്ചു മടങ്ങുകയാണ് ചെയ്യുന്നത്. ചന്തയ്ക്ക് പുറത്തുള്ള ഹോട്ടലുകളിൽനിന്നും അറവുശാലകളിൽനിന്നും മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നു. മാലിന്യം കുമിഞ്ഞുകൂടി ഓടകളും ചാലുകളും അടഞ്ഞുകിടക്കുന്നു. മാംസാവിഷ്ടങ്ങൾ അഴുകി പുഴുക്കൾ പരിസരമാകെ ഇഴഞ്ഞുനടക്കുകയാണ്. മീൻ വാങ്ങാൻ നിൽക്കുന്ന ഉപഭോക്താക്കളുടെ വസ്ത്രത്തിലും ശരീരത്തിലും പുഴുകയറി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പഞ്ചായത്തും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയിൽ അഴുകിയ മത്സ്യങ്ങളും പുഴുവരിച്ച ഉണക്കമത്സ്യങ്ങളും കണ്ടെടുത്ത് നശിപ്പിച്ചിരുന്നു. സമീപപ്രദേശത്തെ കടകളിലും അറവുശാലകളിലും ഉൾെപ്പടെ പരിശോധന നടത്തി സ്റ്റോപ് മെമ്മോയും അടിയന്തര പ്രശ്നപരിഹാരത്തിന് ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും കാലാവധി കഴിഞ്ഞ പാനീയങ്ങൾ ഉൾെപ്പടെ കണ്ടടുത്ത് നശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം പൊതുജനങ്ങൾ നിരന്തരം വന്നുപോകുന്ന ചന്തയിലെ മാലിന്യ കൂമ്പാരത്തിന് പരിഹാരം കാണാൻ അധികൃർ തയാറാകുന്നില്ല എന്നതിൽ വ്യാപകപ്രതിഷേധം ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.