തിരുവനന്തപുരം: ഒാർമകളുടെ മാണിക്യവീണയുമായി ജഗതി ശ്രീകുമാർ ആസ്വാദകഹൃദയം കവർന്നു. ‘മാണിക്യവീണയുമായെൻ’ ഗാനം ഗായകർക്കൊപ്പം ലോകസംഗീതദിനത്തിൽ അദ്ദേഹം ആലപിച്ചപ്പോൾ കണ്ടുംകേട്ടും നിന്നവരുടെ കണ്ണുകൾ നിറഞ്ഞു. ജഗതിയെ കാണാനെത്തിയ വയലാർ രാമവർമ സാംസ്കാരികവേദി പ്രവർത്തകർക്കൊപ്പം പാടാൻ ജഗതിയുടെ ഭാര്യ ശോഭശ്രീകുമാർ ജഗതിയെ നിർബന്ധിക്കുകയായിരുന്നു. ഗായകരായ രവിശങ്കർ, മണക്കാട് ഗോപൻ, പന്തളം ബാലൻ, രാധിക രാമചന്ദ്രൻ, അഖില ആനന്ദ്, സരിത രാജീവ്, വീണാ ഹരിദാസ്, അഖിൽ ബാലൻ എന്നിവർക്കൊപ്പം സംവിധായകനും കഥാകൃത്തുമായ വയലാർ മാധവൻകുട്ടി, കരമന ജയൻ, സബീർ തിരുമല, മണക്കാട് രാമചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ബന്ധുജനങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് ജഗതി പാടുകയായിരുന്നു. ഡോക്ടർമാരുടെ പ്രത്യേക നിർദേശപ്രകാരം ജഗതിക്ക് മ്യൂസിക് തെറപ്പി നൽകുന്നതിനിടയിലാണ് വയലാർ സാംസ്കാരികവേദി പ്രവർത്തകർ അദ്ദേഹത്തെ ആദരിക്കാനായി വീട്ടിലെത്തിയത്. ജയശ്രീ ഗോപാലകൃഷ്ണൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ജഗതിക്ക് പുരസ്കാരവും സമർപ്പിച്ചു. തുടർന്ന് പെരിയാറേ പെരിയാറേ, അകലെ അകലെ നീലാകാശം, ഇലഞ്ഞിപ്പൂമണമൊഴുകിവരും ഗാനങ്ങളും ജഗതി മറ്റ് ഗായകർക്കൊപ്പം ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.