തിരുവനന്തപുരം: ആഴ്ചകൾ പിന്നിട്ടിട്ടും തലസ്ഥാന ജില്ല പനിച്ചൂടിൽനിന്ന് മുക്തമായില്ല. പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ കുറവും വന്നിട്ടില്ല. ബുധനാഴ്ച ജില്ലയിലെ വിവിധ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയെത്തിയത് 3,815 പേർ. പനി ബാധിച്ച് ജില്ലയിൽ രണ്ടുപേരുടെ ജീവൻകൂടി പൊലിഞ്ഞു. നെയ്യാറ്റിൻകര പഴയകട സ്വദേശി അഭി (12), വർക്കല സ്വദേശി മുഹമ്മദ് സാദിഖ് (63) എന്നിവരാണ് മരിച്ചത്. അഭി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പനിയും ന്യുമോണിയയും ബാധിച്ച് ചികിത്സയിലായിരുന്നു. ഡെങ്കിപ്പനി ബാധിച്ചാണ് മുഹമ്മദ് സാദിഖ് മരിച്ചത്. 74 പേർക്ക് ബുധനാഴ്ച ഡെങ്കി സ്ഥിരീകരിച്ചു. 328 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. ബീമാപള്ളി, അമ്പലത്തറ, അമ്പലമുക്ക്, കരകുളം, പേരൂർക്കട, വട്ടിയൂർക്കാവ്, കല്ലിയൂർ, ഫോർട്ട്, കോട്ടുകാൽ, മുക്കോല, വാമനപുരം, പുതുക്കുറിച്ചി, പുത്തൻതോപ്പ്, പൂന്തുറ, പാങ്ങപ്പാറ, പെരിങ്ങമ്മല എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ഡെങ്കി ബാധിതരുള്ളത്. ജില്ലയിൽ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ രണ്ടുപേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നുണ്ട്. വയറിളക്കവും മറ്റ് ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട് 254 പേർ കഴിഞ്ഞദിവസം ചികിത്സ തേടി. മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടാമത്തെ പനി വാർഡും അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബും ബുധനാഴ്ച പ്രവർത്തനമാരംഭിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. മഴപെയ്താൽ പകർച്ചപ്പനി വീണ്ടും പടർന്നുപിടിക്കാൻ സാധ്യതയുള്ളതുകൊണ്ട് ശുചീകരണപ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.