പിതൃക്കളുടെ മോക്ഷത്തിനായി ആയിരങ്ങൾ ബലിതർപ്പണം നടത്തി

തിരുവനന്തപുരം: പിതൃക്കളുടെ മോക്ഷത്തിനായി പിണ്ഡം അർപ്പിച്ച് ലക്ഷങ്ങൾ ബലിതർപ്പണം നടത്തി. ഈറൻ വസ്ത്രങ്ങൾ അണിഞ്ഞ് എള്ളും പൂവും കടലിലും പുഴയിലും അർപ്പിച്ച് ബലിച്ചോറ് ബലിക്കാക്കയ്ക്ക് നേർന്ന് പിതൃക്കളെ ഓർമിച്ചുകൊണ്ട് ചൊവ്വാഴ്ച പുലർച്ച 3.15 മുതലാണ് ബലികർമം തുടങ്ങിയത്. തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലും ശംഖുംമുഖം കടപ്പുറത്തും വർക്കല പാപനാശത്തുമായിരുന്നു പ്രധാനമായി ബലികർമങ്ങൾ നടന്നത്. തിരുവല്ലം ക്ഷേത്രത്തിൽ ഒരേസമയം 5000 പേർക്ക് ബലിയിടാനുള്ള സൗകര്യം ഒരുക്കിയിരുന്നു. മുപ്പതോളം മുഖ്യപുരോഹിതരും സഹപുരോഹിതന്മാരും മറ്റ് അനുയായികളും കർമങ്ങൾക്ക് നേതൃത്വം നൽകി. ബലിക്ക് 50 രൂപയും തിലഹോമത്തിന് 30 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. ശംഖുംമുഖത്ത് ഒരേസമയം 300 പേർക്ക് ബലിയിടാൻ സൗകര്യമൊരുക്കിയിരുന്നു. ശംഖുംമുഖത്ത് മഴ മാറിനിന്നതിനാൽ ബലിതർപ്പണ ചടങ്ങുകൾക്ക് തടസ്സമുണ്ടായില്ല. വർക്കലയിൽ പാപനാശത്ത് ആയിരങ്ങളെത്തി. ബലിതർപ്പണത്തിനുള്ളവർ തിങ്കളാഴ്ച രാത്രി മുതൽ ഓരോ കേന്ദ്രത്തിലും എത്തിത്തുടങ്ങിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ബലിതർപ്പണത്തിന് ഡെപ്യൂട്ടി ദേവസ്വം കമീഷണർമാർക്ക് ചുമതല നൽകിയിരുന്നു. തലസ്ഥാന നഗരത്തിൽ പൊലീസ് കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തീരത്ത് മുപ്പതോളം ലൈഫ് ഗാർഡുമാരുടെ സേവനം ഉറപ്പാക്കിയിരുന്നു. വിവിധ കേന്ദ്രങ്ങളിൽ കുടിവെള്ള സൗകര്യവും ഏർപ്പെടുത്തി. പൊലീസും ഫയർഫോഴ്സും രംഗത്തുണ്ടായിരുന്നു. മറ്റ് പല സ്നാനഘട്ടങ്ങളിലും ബലിതർപ്പണം നടന്നു. കന്യാകുമാരി ജില്ലയിലെ കന്യാകുമാരിയിലും കുഴിത്തുറയിലും വ്യാഴാഴ്ച നൂറുക്കണക്കിനു പേർ പിതൃക്കൾക്ക് ബലിയർപ്പിച്ചു. അമ്പൂരി തേവരുകോണം ശ്രീ മഹാദേവർ ക്ഷേത്രം, അമരവിള ഉദിയൻകുളങ്കര ശ്രീഭദ്രകാളീക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രത്തിൽ ശിവക്ഷേത്രം, തിരുമല അണ്ണൂർ ഭഗവതീക്ഷേത്രം, നെയ്യാറ്റിൻകര ഒറ്റശേഖരമംഗലം മേജർ മഹാദവേക്ഷേത്രം, തൃക്കടമ്പ് ക്ഷേത്രം, ഇളവനിക്കര, തത്തമല പൂവൻകടവ്, കഠിനംകുളം ശ്രീമഹാദേവർ ക്ഷേത്രം, അരുവിക്കര, രാമേശ്വരം ശിവപാർവതീ ക്ഷേത്രം എന്നിവിടങ്ങളിലെ തീർഥഘട്ടങ്ങളിൽ ബലിതർപ്പണത്തിന് വൻ തിരക്ക് അനുഭവപ്പെട്ടു. box അരുവിപ്പുറത്തും ആയിരങ്ങളെത്തി തിരുവനന്തപുരം: ബലിതർപ്പണത്തലേന്ന് ശനിയാഴ്ച ഉച്ച മുതൽക്കുതന്നെ അരുവിപ്പുറത്തേക്ക് വിദേശത്തുനിന്നുമുൾപ്പെടെ വിശ്വാസികളെത്തി. ഇവർക്ക് അരുവിപ്പുറം മഠത്തിൽ താമസ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഞായറാഴ്ച പുലർച്ച അഞ്ചുമുതൽ ചടങ്ങുകൾ ആരംഭിച്ചു. ഒരു തവണ 1000 പേർക്ക് ഒരുമിച്ച് ബലിയിടാൻ വേണ്ട സൗകര്യമാണ് ഒരുക്കിയത്. ഉച്ചയോടെ ചടങ്ങുകൾക്ക് സമാപ്തിയായി. ശിവഗിരി മഠത്തിൽ നിന്നുള്ള 25ഓളം തന്ത്രിമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സി.കെ.ഹരീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി കലക്ടർ ആർ.എസ്.ബൈജു, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, അരുവിപ്പുറം പ്രചാര സഭ ചീഫ് കോഓഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.