ആറ്റിങ്ങല്‍: വക്കം പഞ്ചായത്തിലെ വനിതമിത്രം പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ സ്വജനപക്ഷപാതമെന്ന് പരാതി. പ്രതിപക്ഷമാണ് പരാതിയുമായി രംഗത്തുള്ളത്. കേരള പൗള്‍ട്രി വികസന കോര്‍പറേഷന്‍ മുഖാന്തരമുള്ളതാണ് പദ്ധതി. 1000 വനിതകള്‍ക്ക് 10 കോഴിയും തീറ്റയും ആവശ്യമായ മരുന്നും വിതരണം ചെയ്യും. മുട്ട ഉല്‍പാദനത്തില്‍ ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം. വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വരുമാനമാര്‍ഗം കൂടിയാണിത്. കുടുംബശ്രീ മുഖാന്തരം വന്‍തോതില്‍ വീട്ടമ്മമാര്‍ പദ്ധതിയില്‍ ചേരാന്‍ 250 രൂപ ഗുണഭോക്തൃവിഹിതം ഒടുക്കിയിരുന്നു. ഗുണഭോക്തൃലിസ്റ്റില്‍ വന്നതിനത്തെുടര്‍ന്നാണ് ഇവര്‍ തുക ഒടുക്കിയത്. എന്നാല്‍, കഴിഞ്ഞദിവസം വകുപ്പുമന്ത്രി എത്തി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ കോഴിവിതരണം ആരംഭിച്ചപ്പോള്‍ ലിസ്റ്റിലുള്ളവര്‍ പുറത്തായി. ഭരണപക്ഷ പാര്‍ട്ടിക്കാരും ബന്ധുക്കളും അനധികൃതമായി കടന്നുകൂടിയതാണ് യഥാര്‍ഥ ഗുണഭോക്താക്കള്‍ പുറത്താകാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം ആരോപിച്ചു. ഇത് ചോദ്യംചെയ്ത കോണ്‍ഗ്രസ് അംഗങ്ങളും സി.ഡി.എസ് ചെയര്‍പേഴ്സണും തമ്മില്‍ ഏറെ വാഗ്വാദങ്ങളും ഉണ്ടായി. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട് ആനുകൂല്യം ലഭിക്കാത്ത മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആനുകൂല്യം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് അംഗങ്ങളെ അധിക്ഷേപിച്ച സി.ഡി.എസ് ചെയര്‍പേഴ്സണിനെതിരെ നടപടി കൈക്കൊള്ളണമെന്നും വക്കം ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. എസ്.ഗണേഷ്, എന്‍. ബിഷ്ണു, താജുന്നിസ, രവീന്ദ്രന്‍, ലാലിജ, അംബിക എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.