പൊതുടെന്‍ഡറില്ല: കോര്‍പറേഷന്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി തോന്നുംപടി

തിരുവനന്തപുരം: കോര്‍പറേഷന്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി പൊതുടെന്‍ഡര്‍ വിളിക്കുന്നില്ളെന്ന് ആക്ഷേപം. 50,000 രൂപക്ക് മുകളില്‍ ചെലവ് വരുന്ന പണികള്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ സാന്നിധ്യത്തില്‍ പൊതുടെന്‍ഡര്‍ വിളിച്ച് നല്‍കണമെന്നാണ് ചട്ടം. ടെന്‍ഡര്‍ ക്ഷണിക്കുന്ന വിവരം പത്രപരസ്യമായി നല്‍കണം. തുടര്‍ന്ന് പൊതുലേലത്തില്‍ ഏറ്റവും കുറഞ്ഞ തുകക്ക് ഉറപ്പിക്കണമെന്നതാണ് നിയമം. എന്നാല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇതൊന്നും പാലിക്കുന്നില്ല. അതേസമയം, പൊതുടെന്‍ഡര്‍ വിളിക്കാറുണ്ടെന്നും ടെന്‍ഡര്‍ വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കാറാണ് പതിവെന്നും കോര്‍പറേഷന്‍ വാദിക്കുന്നു. കോര്‍പറേഷനിലെ 200 ഓളം വാഹനങ്ങളുടെ ചുമതല എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ക്കും ഓവര്‍സിയര്‍മാര്‍ക്കുമാണ്. അറിയിപ്പ് നോട്ടിസ് ബോര്‍ഡില്‍ മാത്രമായി ഒതുക്കുന്നത് താല്‍പര്യക്കാര്‍ക്ക് ടെന്‍ഡര്‍ ഉറപ്പിക്കാനുള്ള തന്ത്രമാണെന്നാണ് പ്രധാന ആക്ഷേപം. മാത്രമല്ല, ചില വാഹനങ്ങള്‍ക്ക് പതിവായി അറ്റകുറ്റപ്പണികള്‍ വേണ്ടിവരുന്നുണ്ട്. ഇവ സ്ഥിരമായി ചില വര്‍ക്ഷോപ്പുകളില്‍ തന്നെയാണ് നല്‍കുന്നതെന്നും പരാതിയുണ്ട്. വാഹനങ്ങളില്‍ എത്ര അറ്റകുറ്റപ്പണികള്‍ ഉണ്ടെന്ന് കണക്കാക്കേണ്ടത് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരാണ്. കോര്‍പറേഷനിലാകാട്ടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് തസ്തികയില്‍ ആരെയും നിയമിച്ചിട്ടില്ല. ഇതിനാല്‍ അറ്റകുറ്റപ്പണി, സര്‍വിസ് എന്നിവ നിര്‍ണയിക്കുന്നതിന് പുറത്തുനിന്ന് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരെ വിളിക്കാറാണ് പതിവ്. ചിലപ്പോള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരെയും കൊണ്ടുവരും. ഇതുകൂടാതെ കോര്‍പറേഷന്‍െറ ഉടമസ്ഥതയിലെ മാര്‍ക്കറ്റുകളും പാര്‍ക്കിങ് സ്ഥലങ്ങളും കുറഞ്ഞ തുകക്ക് ലേലത്തില്‍ പിടിക്കാന്‍ ചില ലോബികള്‍ രംഗത്തുണ്ടെന്നും പറയപ്പെടുന്നു. വര്‍ഷങ്ങളായി ഇവ ഒരേ സംഘമാണ് ലേലത്തില്‍ പിടിക്കുന്നത്. ലോബിയുടെ അംഗങ്ങളല്ലാതെ പുറത്തുനിന്ന് ആരെങ്കിലും എത്തിയാല്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നതും പതിവാണത്രെ. ഇവക്കായി ക്വട്ടേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 30ന് വൈകീട്ട് മൂന്നുവരെയാണ്. പരസ്യലേലം 31ന് രാവിലെ 11ന് കോര്‍പറേഷന്‍ ഓഫിസില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.