മക്കിയാറിലേക്ക് മലിനജലപ്രവാഹം

വിതുര: വാമനപുരം നദിയെ മലീമസമാക്കി വിതുര മരുതാമലയിലെ ഐസര്‍ ക്യാമ്പില്‍ നിന്ന് മക്കിയാറിലേക്ക് മലിനജലം ഒഴുക്കുന്നു. പോഷകനദിയായ ചിറ്റാര്‍ വഴിയാണ് വാമനപുരം നദിയിലേക്ക് സെപ്റ്റിക് ടാങ്കിലേതുള്‍പ്പെടെയുള്ള മാലിന്യം നിര്‍ബാധം ഒഴുക്കിവിടുന്നത്. പ്രതിഷേധമുയരുമ്പോള്‍ മാത്രം താല്‍ക്കാലികമായി മലിനവെള്ളമൊഴുക്കല്‍ നിര്‍ത്തുകയും ദിവസങ്ങള്‍ക്കുശേഷം വീണ്ടും പഴയസ്ഥിതി ആവര്‍ത്തിക്കുകയും ചെയ്യും. ഇതിന് ശാശ്വതപരിഹാരം കണ്ടില്ളെങ്കില്‍ പ്രദേശം സാംക്രമിക രോഗങ്ങള്‍കൊണ്ട് നിറയുമെന്ന ഭീതിയിലാണ് ജനം. ലേബര്‍ ക്യാമ്പില്‍ അധിവസിക്കുന്ന ആയിരത്തിലധികം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വിവിധ കമ്പനികള്‍ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. വാമനപുരംനദിയെ ആശ്രയിച്ച് നിരവധി പമ്പ് ഹൗസുകളും സ്ഥിതി ചെയ്യുന്നുണ്ട്. വേനല്‍ കടുത്ത് കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമം നേരിടുമ്പോഴാണ് നദിയിലേക്ക് മാലിന്യമൊഴുക്കിവിടുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെയോ പഞ്ചായത്തിന്‍െറയോ വേണ്ടവിധ നടപടികള്‍ പാലിക്കാതെയാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. പ്രദേശവാസികളുടെ പരാതി വീണ്ടുമുയര്‍ന്നപ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥലം പരിശോധിക്കുകയും ബന്ധപ്പെട്ട ഐസറിലെ ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഐസര്‍ കവാടത്തില്‍ പ്രതിഷേധ ധര്‍ണയും നടത്തി. ഡി.വൈ.എഫ്.ഐ ബ്ളോക്ക് ജോയന്‍റ് സെക്രട്ടറി എ.വി. അരുണ്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. വിതുര പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹുല്‍നാഥ് അലിഖാന്‍, ഡി.വൈ.എഫ്.ഐ മേഖലസെക്രട്ടറി സുഭാഷ്, പ്രസിഡന്‍റ് രഞ്ജിത്ത്, എസ്.എഫ്.ഐ ഏരിയസെക്രട്ടറി സുര്‍ജിത്ത് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധത്തെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്പ് പരിശോധിച്ച് സ്ഥിതിഗതികള്‍ ബോധ്യപ്പെട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന കരാര്‍ കമ്പനി അധികൃതരെ വിളിച്ച് പ്രശ്നത്തിന് അതിവേഗം പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി. ഉറപ്പ് പാലിക്കപ്പെട്ടില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ വിതുര മേഖല പ്രസിഡന്‍റ് രഞ്ജിത്തും സെക്രട്ടറി സുഭാഷും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.