സ്ത്രീകള്‍ക്ക് മാത്രമായി കെ.എസ്.ആര്‍.ടി.സി പിങ്ക് ബസ് നിരത്തിലിറക്കും

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാത്രമായി കെ.എസ്.ആര്‍.ടി.സി പിങ്ക് ബസ് പുറത്തിറക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ബസുകളാണ് ആദ്യമുണ്ടാവുക. ഇതില്‍ വനിത കണ്ടക്ടറുമായിരിക്കും. കെ.എസ്.ആര്‍.ടി.സിക്ക് വനിത ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ തല്‍ക്കാലം പുരുഷന്മാരത്തെന്നെയാവും സര്‍വിസിന് ചുമതലപ്പെടുത്തുകയെന്ന് സി.എം.ഡി രാജമാണിക്യം ‘മാധ്യമ’ത്തോട് പറഞ്ഞു. പിങ്ക് ബസുകളില്‍ കണ്‍സഷന്‍ ടിക്കറ്റുകള്‍ അനുവദിക്കില്ല. അതേ സമയം കെ.എസ്.ആര്‍.ടി.സി പുതുതായി ആരംഭിക്കുന്ന സീസണ്‍ കാര്‍ഡ് ഇതില്‍ ഉപയോഗിക്കാം. പൊലീസ് പുതുതായി ആരംഭിച്ച പിങ്ക് പട്രോളിങ് വാഹനത്തിന്‍േറതിന് സമാനമായി പിങ്കും വെള്ളയും ഇടകലര്‍ന്ന നിറമാണ് ബസുകള്‍ക്ക്. നേരത്തെ ‘ലേഡീസ് ഒണ്‍ലി’ ബോര്‍ഡ് തൂക്കി സ്ത്രീകള്‍ക്ക് മാത്രമായുള്ള സര്‍വിസുകള്‍ നടത്തിയിരുന്നെങ്കിലും നഷ്ടത്തെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് പുതിയ ബസുകള്‍ക്ക് പ്രത്യേകനിറം നല്‍കിയത്. സാധ്യമാകും വേഗത്തില്‍ നിരത്തിലിറക്കാനാണ് തീരുമാനം. റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. നഗരത്തിലെ പൊതു യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കും. ശബരിമല തീര്‍ഥാടനകാലത്തെ യാത്രക്കായി കെ.എസ്.ആര്‍.ടി.സി നിരത്തിലിറക്കിയ ശബരി സര്‍വിസുകള്‍ മണ്ഡലകാലം കഴിയുന്നതോടെ വിവിധ ഡിപ്പോകള്‍ക്കായി നല്‍കും. ഇതില്‍ ഒരുവിഹിതം തലസ്ഥാനജില്ലക്കും കിട്ടും. കെ.എസ്.ആര്‍.ടി.സിക്ക് ഏറ്റവുംകൂടുതല്‍ ബസുകളുള്ള ജില്ലയാണ് തിരുവനന്തപുരമെങ്കിലും സര്‍വിസുകള്‍ക്ക് ഇനിയും ആവശ്യമുയരുന്നുണ്ട്. കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കെ.എസ്.ആര്‍.ടി.സിയുടെ വിവിധ ജില്ലകള്‍ ചേര്‍ത്ത് അഞ്ച് സോണുകള്‍ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും ബസുകളുടെ എണ്ണത്തിന്‍െറ അടിസ്ഥാനത്തില്‍ തലസ്ഥാന ജില്ല മാത്രമാണ് തിരുവനന്തപുരം സോണിലുള്ളത്. 21 യൂനിറ്റുകളിലായി 1481 സര്‍വിസുകളാണ് തിരുവനന്തപുരത്തുള്ളത്. മൂന്നോ അതിലധികമോ ജില്ലകളുള്‍പ്പെടുന്ന കൊല്ലം സോണില്‍ 1300ഉം എറണാകുളം സോണില്‍ 1117ഉം തൃശൂര്‍ സോണില്‍ 676ഉം കോഴിക്കോട് സോണില്‍ 755ഉം ബസുകളുള്ളപ്പോഴാണിത്. തലസ്ഥാനജില്ലയിലെ സ്വകാര്യബസുകളടക്കം മൊത്തം ബസുകളുടെ 70 ശതമാനം വിഹിതവും കെ.എസ്.ആര്‍.ടി.സിക്കാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.