ബിവറേജസ് ഔട്ട്െലറ്റുകൾ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ ശല്യം വ്യാപകമാകുന്നു

മലയിൻകീഴ്: ഗ്രാമങ്ങളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങളും മാഫിയ ഗ്രൂപ്പുകളും വളരുന്നതായി വ്യാപക ആക്ഷേപം. ലഹരി ഉപയോഗം ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായതോടെയാണ് സാധാരണക്കാരെ ഭീതിപ്പെടുത്തുന്ന തരത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ കേന്ദ്രീകരിച്ച് മാഫിയ സംഘങ്ങൾ സജീവമാകുന്നതായി പരാതി ഉയർന്നത്. മലയിൻകീഴ് ബിവറേജസ് ഔട്ട്ലെറ്റ് ഉൾപ്പെടെ സമീപദേശങ്ങളിലെ വിദേശ മദ്യവിൽപനകളെ മറയാക്കിയാണ് ഇക്കൂട്ടർ വിഹരിക്കുന്നത്. ഇവർക്ക് പൊലീസി​െൻറ ഒത്താശയുണ്ടെന്ന ആക്ഷേപവും ശക്തമാണ്. രാവിലെ മുതൽ രാത്രി പത്ത് വരെ സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം വഴിനടക്കാനാകാത്തവിധം തിക്കും തിരക്കുമാണ് മലയിൻകീഴിലെ വിദേശമദ്യവിൽപന കേന്ദ്രത്തി​െൻറ പരിസരത്ത്. റോഡ് അപഹരിച്ചുള്ള നീണ്ട ക്യൂ കാരണം അപകടങ്ങളും ക്യൂ മുറിച്ച് കടക്കുന്നത് സംബന്ധിച്ച വാക്കേറ്റവും ഇവിടെ സാധാരണമാണ്. പൊതുവഴിയിലൂടെ സഞ്ചരിക്കാനാകാത്തവിധം മദ്യപന്മാർ തമ്മിലുള്ള സംഘർഷം ഇവിടെ നിത്യസംഭവമാണ്. പലപ്പോഴും ബാലൻസ് തുക നൽകാത്തതിനെ ചൊല്ലി ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ഔട്ട്ലെറ്റുകാരുടെ വാക്പോരും നിത്യസംഭവമാണ്. അടുത്തിടെ ഇതരസംസ്ഥാന തൊഴിലാളിയെന്ന് തെറ്റിദ്ധരിച്ച് പ്രദേശവാസിക്ക് ബാക്കിനൽകാതിരുന്നത് വാക്കേറ്റത്തിന് കാരണമായി. സ്ഥലത്ത് തമ്പടിച്ച് മദ്യം വാങ്ങി മറിച്ചുവിൽക്കുന്നവരും സമീപത്ത് കച്ചവടം നടത്തുന്ന സംഘവും സജീവമായിട്ടുണ്ട്. കമീഷൻ പറ്റി മദ്യംവാങ്ങി നൽകുന്ന ചെറുസംഘങ്ങളുമുണ്ട്. ഇവർക്ക് വരിയിൽ നിൽക്കാതെ തന്നെ കൗണ്ടറിൽനിന്ന് മദ്യം വിൽപന കേന്ദ്രത്തിലുള്ളവർ നൽകുന്നത് പലപ്പോഴും ക്യൂ നിൽക്കുന്നവരുമായി സംഘർഷത്തിനിടയാക്കാറുണ്ട്. ബിവറേജസ് പരിസരത്ത് പൊലീസ് സാന്നിധ്യമുണ്ടെങ്കിലും അവ‌ർ പെറ്റി തരപ്പെടുത്തി മടങ്ങാറാണ് പതിവത്രെ. ഓണവിപണി ലക്ഷ്യമിട്ട് മാറനല്ലൂർ പ്രദേശത്ത് വ്യാജ വാറ്റും തകൃതിയായിട്ടുണ്ട്. ഇതിനെതിരെ അധികൃതർ ഫലപ്രദമായ നീക്കങ്ങളൊന്നും നടത്തുന്നില്ലെന്ന് ആരോപണവും ശക്തമാണ്. മലയിൻകീഴ്, വിളവൂർക്കൽ മാറനല്ലൂർ പഞ്ചായത്തുകളിലെ മിക്ക ഉൾപ്രദേശങ്ങളും വ്യാജവാറ്റ് കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്നും ജനം പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.