എൽ.ഡി.എഫ് സർക്കാർ വിവാദങ്ങൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയായി മാറി -കാനം തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ വിവാദങ്ങൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാറിെൻറ പല ക്ഷേമപദ്ധതികളും വേണ്ടരീതിയിൽ ജനങ്ങളിലേക്കെത്തുന്നില്ല. കെ.എസ്.ആർ.ടി.സിയിൽ പണിമുടക്കിയവരെ സ്ഥലം മാറ്റിയ നടപടി ശരിയായില്ലെന്നും തൊഴിലാളികൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത് ഇടതു സർക്കാറിന് യോജിച്ചതാണോ എന്നും കാനം ചോദിച്ചു. കേരള സെക്രേട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.എസ്.എസ്.എ) 31-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണർ വിളിച്ചയുടൻ അനുസരണയുള്ള കുട്ടിയെപ്പോലെ മുഖ്യമന്ത്രി പോയത് ശരിയായില്ല. ഭരണഘടനാവിരുദ്ധമായ നടപടിയാണ് ഗവർണറുടേത്. കേന്ദ്രത്തിെൻറയും സംസ്ഥാന സർക്കാറിെൻറയും മധ്യത്തിലുള്ള ഏജൻറാണ് അദ്ദേഹം. അതിനപ്പുറം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആജ്ഞാപിച്ച് വശത്താക്കാൻ ശ്രമിക്കുന്നത് നിയമപരമായി പരിശോധിക്കണം. ഭരണഘടന സംവിധാനത്തിലൂടെ അധികാരത്തിൽ വന്നവർ ഹെഡ്മാസ്റ്ററും കുട്ടികളുമല്ലെന്നും കാനം പറഞ്ഞു. കേന്ദ്രം പറയുന്നത് സംസ്ഥാനം അനുസരിക്കുന്നു എന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്. വിമർശകർക്ക് സർക്കാർ കാതോർക്കണം. ഇല്ലാത്ത അധികാരം മുഖ്യമന്ത്രിയോ മന്ത്രിമാരോ ഉപയോഗിക്കുന്നത് ശരിയല്ല. സെക്രേട്ടറിയറ്റിലും അധികാര കൈയേറ്റം നടക്കുന്നുണ്ടെന്നും കാനം ആരോപിച്ചു. മൂന്നാർ വിഷയത്തിൽ റവന്യൂമന്ത്രിയെ ഉൾപ്പെടുത്താതെ യോഗം നടത്തിയെങ്കിൽ അത് അർഥശൂന്യമാണെന്നും ആരു വിചാരിച്ചാലും മൂന്നാറിൽ അനധികൃത നിർമാണം അനുവദിക്കില്ലെന്നും കാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെ.എസ്.എസ്.എ പ്രസിഡൻറ് പി. പ്രദീപ് കുമാർ അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, ജോയൻറ്് കൗൺസിൽ ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായർ, എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, കെ.ജി.ഒ.എഫ് ജനറൽ സെക്രട്ടറി കെ.എസ്. സജികുമാർ, കേരള യൂനിവേഴ്സിറ്റി സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. നജുമുദ്ദീൻ, കേരള ലെജിസ്ലേറ്റിവ് സെക്രട്ടറിയേറ്റ് സ്റ്റാഫ് ഫെഡറേഷൻ വി. വിനോദ് കേരള പി.എസ്.സി സ്റ്റാഫ് അസോസിയേഷൻ പി.ജി.അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എസ്.ബിജു സ്വാഗതവും, സെക്രട്ടറി അബ്്ദുൾ ഷക്കൂർ എം.എസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.