തിരുവനന്തപുരം: തലസ്ഥാനനഗരത്തെ ബാധിച്ചിരിക്കുന്ന കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാൻ നെയ്യാർഡാമിൽ നിന്ന് വെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിൽ. രണ്ട് ദിവസത്തിനുള്ളിൽ നഗരവാസികൾക്ക് കുടിവെള്ളം സാധാരണനിലയിൽ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജല അതോറിറ്റി. അരുവിക്കരയിലേക്ക് വെള്ളമെത്തിക്കുന്നതിെൻറ ഭാഗമായി നെയ്യാർഡാമിൽ നിന്ന് ഡ്രഡ്ജർ ഉപയോഗിച്ചുള്ള ട്രയൽ പമ്പിങ് വ്യാഴാഴ്ച വൈകീട്ട് അൽപസമയം നടത്തി. ജോയൻറുകളിലെ ലീക്കും പൈപ്പിലെ സമ്മർദവും പരിശോധിക്കാനായിരുന്നു പമ്പിങ്ങ്. രണ്ടുദിവസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കി വെള്ളം പമ്പ് ചെയ്യാനാകുമെന്നാണ് ജല അതോറിറ്റി പ്രതീക്ഷിക്കുന്നത്. രണ്ട് 200 എം.എം പൈപ്പുകളാണ് ഇതിനായി സ്ഥാപിച്ചത്. പമ്പിങ് ആരംഭിച്ചാൽ 100 ലക്ഷം ലിറ്റർ വെള്ളം അരുവിക്കരയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കുടിവെള്ളക്ഷാമം കാരണം നഗരത്തിലെ ആശുപത്രികളുടെയും ഹോട്ടലുകളുടെയും മറ്റ് വ്യാപാരസ്ഥാപനങ്ങളുടെയും പ്രവർത്തനം താളംതെറ്റിയ നിലയിലാണ്. ലോഡ്ജുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നെന്ന് പരാതികളുമുണ്ട്. ജനറൽ ആശുപത്രിയുടെ പ്രവർത്തനത്തെ ജലക്ഷാമം ബാധിച്ചു. ഫയർഫോഴ്സ് നൽകിയിരുന്ന വെള്ളത്തിൽപോലും ഇവിടെ കുറവ് വന്നു. ആശുപത്രി അധികൃതർ ഇക്കാര്യം ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിക്കുള്ളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസ് അടച്ചിടേണ്ട അവസ്ഥയാണ്. പല ഹോട്ടലുകളിലും കൈകഴുകാനും കുടിക്കാനും നൽകുന്ന വെള്ളം എവിടെ നിന്നുള്ളതാണെന്നുപോലും വ്യക്തമല്ല. വെള്ളമില്ലാത്തതിനാൽ ഹോട്ടലുകളിലെ ശുചിയാക്കൽ പ്രവർത്തനങ്ങളും അവതാളത്തിലാണ്. ഇതോടെ പലവിധ ആരോഗ്യ പ്രശ്നങ്ങളും നഗരത്തിന് ഭീഷണിയായിമാറുകയാണ്. സ്വകാര്യ ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നവർ ഇരട്ടിതുകയാണ് ഈടാക്കുന്നത്. കുടിവെള്ള നിയന്ത്രണമില്ലാത്ത സമയത്തുേപാലും ഉയർന്നപ്രദേശങ്ങളിൽ വെള്ളമെത്തുന്നില്ലെന്നും പരാതിയുണ്ട്. നെയ്യാർഡാമിൽ നിന്ന് വെള്ളമെത്തുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. നഗരത്തിെൻറ വിവിധ പ്രദേശങ്ങളിലേക്ക് 98 ടാങ്കറുകളിലാണ് ജല അതോറിറ്റി വെള്ളമെത്തിച്ചത്. ഇതിനുപുറമെ കോർപറേഷനും പൊലീസും ഫയർഫോഴ്സും വെള്ളമെത്തിക്കുന്നുണ്ട്. 70 സ്ഥലങ്ങളിൽ കുടിവെള്ളം കിട്ടുന്നില്ലെന്ന് പുതിയ പരാതികൾ കൂടി വാട്ടർ അതോറിറ്റിക്ക് വ്യാഴാഴ്ച ലഭിച്ചു. കുടിവെള്ള കിയോസ്കുകൾ സ്ഥാപിച്ച ഇടങ്ങളിലെല്ലാം വെള്ളം നിറച്ചിട്ടുണ്ട്. 50 ഇടങ്ങളിൽ കൂടി കിയോസ്കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അക്കാര്യത്തിൽ വെള്ളിയാഴ്ച തീരുമാനമുണ്ടാകുമെന്നും ജല അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.