ദൃശ്യചാരുതയില്‍ അറിവുത്സവമായി നിശ്ചലദൃശ്യങ്ങള്‍

തിരുവനന്തപുരം: ദൃശ്യചാരുതയുടെ വസന്തത്തിനൊപ്പം ആശയത്തികവിന്‍െറ അറിവുത്സവങ്ങള്‍ക്കും അരങ്ങൊരുക്കി ഓണം വാരാഘോഷ ഫ്ളോട്ടുകള്‍. സാംസ്കാരിക കേരളത്തിന്‍െറയും മലയാളി ജീവിതത്തിന്‍െറയും നേര്‍പരിച്ഛേദമായിരുന്നു വര്‍ണക്കാഴ്ചകളുടെ അകമ്പടിയില്‍ മൂന്ന് മണിക്കൂറോളം നഗരിവീഥികളില്‍ ഒഴുകിനീങ്ങിയത്. തൃശൂര്‍ പൂരം, ഉത്രാളി പൂരം, മാമാങ്കം, അനന്തപുരിയിലെ ആറാട്ട് തുടങ്ങി കേരളീയ ഉത്സവസാംസ്കാരിക കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളും ഘോഷയാത്രക്ക് പകിട്ടേകി. മാനവീയം വീഥിയില്‍നിന്ന് ഘോഷയാത്ര ആരംഭിച്ചത് പൂജപ്പൂര കേരള റോളര്‍ സ്കേറ്റിങ് അക്കാദമിയുടെ സ്കേറ്റിങ്ങോടെയാണ്. തൊട്ടുപിന്നില്‍ മണക്കാട് അനന്തപുരി റോളര്‍ സ്കേറ്റിങ് സംഘത്തിലെ കുരുന്നുകള്‍. അതിന് തൊട്ടുചേര്‍ന്ന് വള്ളക്കടവ് സ്പാര്‍ക് റോളര്‍ സ്കേറ്റിങ് ക്ളബ്. തുടര്‍ന്ന് ചെണ്ടമേളം, അനൗണ്‍സ്മെന്‍റ് വാഹനം, കുതിരപ്പൊലീസ്, ഘോഷയാത്രാ ബാനര്‍ എന്നിങ്ങനെ കാഴ്ചകള്‍ ഓരോന്നായി നിരത്തില്‍ നിറഞ്ഞു. ഇവക്കുശേഷമാണ് വിവിധ സംഘടനകളും വകുപ്പുകളും കലാരൂപങ്ങളും ഫ്ളോട്ടുകളുമായി അനുഗമിച്ചത്. ചെണ്ടമേളം, ആലവട്ടം, വെഞ്ചാമരം, മുത്തുക്കുട, ഓലക്കുടയേന്തിയ മോഹിനിയാട്ടം നര്‍ത്തകര്‍, മുത്തുക്കുട ,ബാന്‍ഡ്മേളം, വേലകളി, പുലികളി, പുലിച്ചെണ്ട, ഒപ്പന, മാര്‍ഗംകളി, തിരുവാതിര, അമ്മന്‍കൊട, പമ്പമേളം, രാജാ ആന്‍ഡ് റാണി കുതിര, നീലക്കാവടി, പൂക്കാവടി, ചിന്ത് കാവടി, വനിതകളുടെ ശിങ്കാരിമേളം, പൊയ്ക്കാല്‍, കോല്‍ക്കളി, ദഫ്മുട്ട്, ആഫ്രിക്കന്‍ ഡാന്‍സ്, ചവിട്ടുനാടകം, പരിചമുട്ടുകളി, മുടിയേറ്റ്, തുള്ളല്‍ത്രയം, പെരുമ്പറമേളം, മയൂരനൃത്തം, പരുന്താട്ടം, ഗരുഡന്‍ പറവ, ചെണ്ടമേളം, അര്‍ജുനനൃത്തം, പന്തം വീശല്‍, ആദിവാസി നൃത്തം, കുമ്മാട്ടിക്കളി, പടയണി, കഥകളി തുടങ്ങി വൈവിധ്യങ്ങളുടെ കലാമേളമായിരുന്നു ഘോഷയാത്ര. ശുചിത്വബോധത്തിന്‍െറ വിളംബരം ഓണം വാരാഘോഷയാത്രയില്‍ ശൗചാലയങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നതാണ് ശുചിത്വ മിഷന്‍െറ ഫ്ളോട്ട്. ശൗചാലയത്തിന്‍െറയും ശുചിത്വത്തിന്‍െറയും മാതൃകകള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ആവിഷ്കാരം. ശൗചാലയങ്ങളുടെ നിര്‍മാണം, ഉപയോഗം, പരിപാലനം എന്നിവ കൃത്യമായി ഫ്ളോട്ട് വിശദീകരിക്കുന്നു. രാജ്യത്തിനു തന്നെ മാതൃകയായി എല്ലാ വീടുകളിലും ശൗചാലയമെന്ന നേട്ടത്തിലേക്ക് ചുവടുറപ്പിക്കുന്ന കേരളത്തിന്‍െറ നാള്‍വഴികളിലേക്കും ഫ്ളോട്ട് വെളിച്ചം വീശുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.