ബീമാപള്ളി പൊലീസ് എയ്ഡ്പോസ്റ്റ്: പൊലീസുകാര്‍ക്ക് ഇവിടെ തടവുകാരേക്കാള്‍ വലിയശിക്ഷ

പൂന്തുറ: പൊലീസുകാര്‍ക്ക് നരകയാതനയൊരുക്കി പൊലീസ് എയ്ഡ്പോസ്റ്റ് വര്‍ഷങ്ങള്‍ പിന്നിടുന്നു. ബീമാപള്ളിയിലെ ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഒരുക്കിയ എയ്ഡ്പോസ്റ്റാണ് അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതിയില്‍ വീര്‍പ്പുമുട്ടുന്നത്. നാല് കാറ്റാടിക്കഴകളില്‍ താങ്ങിനില്‍ക്കുന്ന തുരുമ്പിച്ച ഷീറ്റ് മേഞ്ഞ ഷെഡാണ് എയ്ഡ്പോസ്റ്റ്. ചെറിയരീതിയില്‍ കാറ്റ് വന്നാല്‍ തെറിച്ചുപോകുന്ന നിലയിലാണിത്. ചിതലരിച്ച മേശയും തുരുമ്പുപിടിച്ച കസേരയുമാണ് പൊലീസുകാര്‍ക്ക് നല്‍കിയിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്ക് കക്കൂസോ കുടിവെള്ളമോ ഇല്ല. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പൂന്തുറ, വലിയതുറ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. മഴ പെയ്ത് ഓഫിസ് ഷെഡ് വെള്ളത്തില്‍ മുങ്ങുമ്പോള്‍ ഇരിക്കാനായി കാലഹരണപ്പെട്ട ആംബുലന്‍സ് നല്‍കിയിരുന്നു. എന്നാല്‍, പുറം ഗ്ളാസ് പോലും ഇല്ലാത്ത ചോര്‍ന്നൊലിക്കുന്ന ആംബുലന്‍സില്‍ ഇരിക്കാന്‍ കഴിയാതെ പലപ്പോഴും മഴസമയത്ത് പൊലീസുകാര്‍ ഷെഡിന്‍െറ മൂലയില്‍ തന്നെയാണ് ഒതുങ്ങുന്നത്. നിരവധിതവണ ഷെഡിനുള്ളില്‍ തറ ഇടാനായി കരിങ്കല്ലുകള്‍ ഇറക്കിയെങ്കിലും നിര്‍മാണം നടന്നിട്ടില്ല. ജയില്‍പുള്ളികളേക്കാള്‍ വലിയ ശിക്ഷയാണ് ഇവിടെ ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെടുന്ന പൊലീസുകാര്‍ അനുഭവിക്കുന്നത്. ചെറിയതുറ സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് എയ്ഡ് പോസ്റ്റിന്‍െറ പ്രവര്‍ത്തനം താല്‍ക്കാലികമായി തുടങ്ങുന്നത്. എ.ആര്‍ ക്യാമ്പില്‍നിന്ന് നാലുപേരും വലിയതുറ സ്റ്റേഷനില്‍നിന്ന് ഒരാളുമാണ് ഡ്യൂട്ടി നോക്കുന്നത്. അതേസമയം പൊലീസ് എയ്ഡ്പോസ്റ്റ് ഇല്ലാതാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചര്‍ച്ചനടന്നതായും പറയുന്നു. തീരദേശത്തെ സംബന്ധിച്ചിടത്തോളം സംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിനാല്‍ പൊലീസ് എയ്ഡ്പോസ്റ്റ് നിലനിര്‍ത്തണമെന്ന ആവശ്യമാണ് തീരവാസികള്‍ ഉന്നയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.