ജില്ലാ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്; മത്സരചിത്രം വ്യക്തമായി

ആറ്റിങ്ങല്‍: കിഴുവിലം ജില്ലാ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിലെ മത്സരചിത്രം വ്യക്തമായി. വിവിധ പാര്‍ട്ടികളുടെ കണ്‍വെന്‍ഷനുകള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. എല്‍.ഡി.എഫിനുവേണ്ടി ആര്‍. ശ്രീകണ്ഠന്‍നായരും യു.ഡി.എഫിനുവേണ്ടി എം.ജെ.ആനന്ദും ബി.ജെ.പിക്കുവേണ്ടി തോന്നയ്ക്കല്‍ രവിയുമാണ് മത്സരിക്കുന്നത്. എന്‍.ഡി.എ സഖ്യത്തിലുള്ള ബി.ഡി.ജെ.എസ് ഒറ്റക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തള്ളി. ശ്രീകണ്ഠന്‍നായര്‍ നിലവില്‍ സി.പി.എം കിഴുവിലം ലോക്കല്‍ കമ്മിറ്റിയംഗവും ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുമാണ്. എം.ജെ. ആനന്ദ് നിലവില്‍ ഡി.സി.സി സെക്രട്ടറിയാണ്. കെ.എസ്.യുവിന്‍െറ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരു മുന്നണികളും ആദ്യഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ഇമാമി ദര്‍ബാര്‍ ഹാളില്‍ നടക്കും. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. എല്‍.ഡി.എഫിന്‍െറ കണ്‍വെന്‍ഷന്‍ ഒമ്പതിന് ഇമാമി ദര്‍ബാര്‍ ഹാളില്‍ നടക്കും. നാല് ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഡിവിഷനാണ് കിഴുവിലം. എല്‍.ഡി.എഫിന്‍െറ സിറ്റിങ് സീറ്റാണിത്. ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഡ്വ.വി. ജോയി വര്‍ക്കല അസംബ്ളി മണ്ഡലത്തില്‍നിന്ന് എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവില്‍ കിഴുവിലം മുദാക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ യു.ഡി.എഫും ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ പഞ്ചായത്തുകള്‍ എല്‍.ഡി.എഫുമാണ് ഭരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാന്‍ ബി.ഡി.ജെ.എസ് തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.