തിരുവനന്തപുരം: ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വി.ജെ.ടി ഹാളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. കെ. മുരളീധരന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. സ്വാതന്ത്ര്യസമര സേനാനികളായ പി. ഗോപിനാഥന്‍ നായര്‍, അഡ്വ. കെ. അയ്യപ്പന്‍പിള്ള എന്നിവരെ മേയര്‍ വി.കെ. പ്രശാന്ത് ആദരിക്കും. ഡോ. ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ഡോ. എ. സമ്പത്ത് എം.പി ഗാന്ധിജയന്തി ദിന സന്ദേശം നല്‍കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, ഗാന്ധി ദര്‍ശന്‍ ഡയറക്ടര്‍ ജേക്കബ് പുളിക്കന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. ഐ.പി.ആര്‍.ഡി സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് സ്വാഗതവും ഡയറക്ടര്‍ ഡോ. കെ. അമ്പാടി നന്ദിയും പറയും. രാവിലെ എട്ടിന് ഗാന്ധിപാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ മുഖ്യമന്ത്രി പുഷ്പാര്‍ച്ചന നടത്തും. ഡോ. കെ.ജെ. യേശുദാസ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിക്കും. ഒക്ടോബര്‍ മൂന്ന് മുതല്‍ ഏഴുവരെ വി.ജെ.ടി ഹാളില്‍ സെമിനാറുകള്‍ നടക്കും. മൂന്നിന് രാവിലെ 10.30ന് ശാസ്ത്രീയ മാലിന്യ പരിപാലനം സംബന്ധിച്ച് ശുചിത്വമിഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. നാലിന് രാവിലെ 10ന് പൊലീസ് വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ 10ന് കുടുംബശ്രീ സംഘടിപ്പിക്കുന്ന സെമിനാര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. ആറിന് രാവിലെ 10ന് ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ10ന് എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം ഒക്ടോബര്‍ എട്ടിന് വൈകീട്ട് മൂന്നിന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വാരാഘോഷത്തോടനുബന്ധിച്ച് കലാമത്സരങ്ങളും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.