ബാലരാമപുരം: ചരിത്രത്തിന്‍െറ ഭാഗമായിരുന്ന കുടിവെള്ളപ്പുരയും വഴിയമ്പലവും ഇന്ന് ഗൃഹാതുരതയുടെ നൊമ്പരങ്ങളാണ് ബാലരാമപുരത്തിന്. അഞ്ചലോട്ടക്കാരനും അഞ്ചല്‍പുരയും ഇന്ന് ഓര്‍മ മാത്രമായി. കല്ലമ്പലം മാത്രം നാശോന്മുഖമായി അവശേഷിക്കുന്നു. കൊട്ടാരസംബന്ധമായ കത്തുകളും പദ്മനാഭസ്വാമി ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള പൂവ്, പച്ചക്കറി തുടങ്ങിയവയും എത്തിക്കുന്നതിന് ദിവാന്‍െറ നേരിട്ടുള്ള നിയന്ത്രണത്തിന്‍െറ കീഴിലാണ് ആദ്യകാലത്ത് അഞ്ചല്‍ സമ്പ്രദായം നിലവില്‍ വന്നത്. ദണ്ഡുമേന്തി മണിമുഴക്കി ഓടുന്ന അഞ്ചലോട്ടക്കാരന് സര്‍വസ്വാതന്ത്ര്യവും അനുവദിച്ചിരുന്നു. ഇയാളെ തടയുന്നതുതന്നെ ശിക്ഷാര്‍ഹമായിരുന്നു. കിഴക്കേകോട്ടയില്‍നിന്ന് ആറു മൈല്‍ ആകുമ്പോഴാണ് പള്ളിച്ചല്‍ അഞ്ചല്‍പുര. ഇതിനിടക്ക് കുടിവെള്ളം കിട്ടാന്‍ നിര്‍വാഹമില്ലായിരുന്നു. അത് പരിഹരിക്കാനാണ് ബാലരാമപുരം കൊടിനടയില്‍ കുടിവെള്ളപ്പുര സ്ഥാപിച്ചത്. അവിടെ പണ്ടാരങ്ങളെയും ഇടയരെയും താമസിപ്പിച്ചു. കിണറും കല്‍ത്തൊട്ടിയും നിര്‍മിച്ചു. പല്ലക്ക് ചുമക്കുന്ന പോണ്ടര്‍ സമുദായക്കാരെയും അവിടെ താമസിപ്പിച്ചു. കാലത്തിന്‍െറ വേഗത്തില്‍ അഞ്ചല്‍പുരകളും കുടിവെള്ളപ്പുരകളും അന്യാധീനമായി. കൊടിനടയിലെ കുടിവെള്ളപ്പുര പഞ്ചായത്തിന്‍െറ പബ്ളിക് കംഫര്‍ട്ട് സ്റ്റേഷനാണിപ്പോള്‍. വില്ലുവണ്ടികളിലും പല്ലക്കുകളിലും വരുന്നവര്‍ക്ക് വിശ്രമിക്കാനും ചുമടിറക്കാനുമായി രാജപാതക്കരികില്‍ പണിയിച്ച കല്ലമ്പലങ്ങള്‍ നശിച്ചു. ദേശീയപാതയില്‍ പരശുവക്കല്‍, ബാലരാമപുരം, കാരക്കാമണ്ഡപം, തുലവിള, കൈമനം തുടങ്ങിയ സ്ഥലങ്ങളിലാണ് കല്ലമ്പലങ്ങള്‍ ഉണ്ടായിരുന്നത്. പുരാവസ്തു വകുപ്പിന്‍െറ ഉദാസീനത കാരണം അവയെല്ലാം നഷ്ടമായി. ദേശീയപാതക്കരികിലെ അവശേഷിക്കുന്ന ഏക ചരിത്രസ്മാരകമായ ബാലരാമപുരത്തെ കല്ലമ്പലവും നാശത്തിന്‍െറ വക്കിലാണ്. ചരിത്രസ്മാരകങ്ങള്‍ ജീര്‍ണിച്ച് തകരുമ്പോഴും അന്യാധീനപ്പെടുമ്പോഴും അധികൃതര്‍ കണ്ണുതുറക്കുന്നില്ളെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അഞ്ച് സെന്‍റുണ്ടായിരുന്ന ബാലരാമപുരം കല്ലമ്പലം പലരും കൈയേറിയതോടെ ഒരു സെന്‍റില്‍ മാത്രമായി. കടുത്ത ചൂടിലും തണുപ്പ് അനുഭവപ്പെടുന്ന കല്ലമ്പലത്തില്‍ വിശ്രമിക്കുന്നതിന് ഇന്നും നിരവധി പേരത്തെുന്നു. കാലപ്പഴക്കം കാരണം പുനരുദ്ധാരണം നടത്താതെ അപകടാവസ്ഥയിലാണ് കല്ലമ്പലത്തിന്‍െറ അവശേഷിക്കുന്ന ഭാഗം. കല്ലമ്പലം സംരക്ഷിക്കുന്ന നടപടിയുമായി വര്‍ഷങ്ങള്‍ക്കുമുമ്പ് രംഗത്തത്തെിയ പുരാവസ്തു വകുപ്പ് നടപടി കടലാസില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. ബന്ധപ്പെട്ട പഞ്ചായത്തിന്‍െറ ഭാഗത്തുനിന്ന് കല്ലമ്പലം സംരക്ഷണത്തിന് വേണ്ട നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ശക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.