സ്വകാര്യ ഡെന്‍റല്‍ കോളജില്‍ ഭക്ഷ്യവിഷബാധ: 49 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

വര്‍ക്കല: അകത്തുമുറിയിലെ സ്വകാര്യ ഡെന്‍റല്‍ കോളജ് - ആശുപത്രി കാന്‍റീനില്‍നിന്ന് ബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 49 ഡെന്‍റല്‍ വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്. 28 വിദ്യാര്‍ഥികള്‍ ഡെന്‍റല്‍ കോളജ് മാനേജ്മെന്‍റിനുകീഴിലെ ആശുപത്രിയിലും മറ്റുള്ളവര്‍ മറ്റ് വിവിധ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 19ന് രാത്രി കാന്‍റീനില്‍ വിളമ്പിയ ചിക്കന്‍ ബിരിയാണിയില്‍നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് വിഷബാധയേറ്റത്. ഭക്ഷണം കഴിഞ്ഞ് ഹോസ്റ്റലില്‍ പോയ വിദ്യാര്‍ഥികളില്‍ പലര്‍ക്കും അസ്വസ്ഥതയും ഛര്‍ദിയും വയറിളക്കവും ഉണ്ടായത്രെ. അല്‍പസമയത്തിനുശേഷം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് വിഷബാധയേറ്റ ലക്ഷണങ്ങള്‍ പ്രകടമായി. ഉടന്‍ വിദ്യാര്‍ഥികള്‍ കോളജ് വളപ്പില്‍തന്നെയുള്ള ആശുപത്രിയില്‍ ചികിത്സ തേടി. മിക്ക വിദ്യാര്‍ഥികളും അവശനിലയിലായിരുന്നു. വാര്‍ത്ത പുറംലോകമറിയാതെ മൂടിവെക്കാനും വൈറല്‍ പനിയാണെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ആശുപത്രി അധികൃതരും കോളജ് മാനേജ്മെന്‍റും ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്. കോളജ് ഹോസ്റ്റലിന് സമീപത്തെ കാന്‍റീന്‍ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, അടുക്കളയും പരിസരവും തീര്‍ത്തും വൃത്തിഹീനമാണ്. ടോയ്ലറ്റ് ബ്ളോക്കും രോഗം പരത്തുന്ന നിലയിലാണ്. കാന്‍റീനുള്ളില്‍ മഴവെള്ളം ഒലിച്ചിറങ്ങുന്ന നിലയിലാണ്. കാന്‍റീന്‍, അടുക്കള, ആശുപത്രി എന്നിവിടങ്ങളിലെ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനവുമില്ല. ഇവ വലിയ പൈപ്പിലൂടെ അകത്തുമുറി കായലിലേക്ക് ഒഴുക്കിവിടുകയാണെന്നും പരാതിയുണ്ട്. പല ഘട്ടങ്ങളിലായി ചെറുന്നിയൂര്‍ പഞ്ചായത്ത് ആരോഗ്യവിഭാഗവും മണമ്പൂര്‍ സി.എച്ച്.സി മെഡിക്കല്‍ സംഘവും പരിശോധന നടത്തിയിരുന്നു. നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് കാണിച്ച് സംഘം പലപ്പോഴായി കോളജ് അധികാരികള്‍ക്ക് നോട്ടീസ നല്‍കിയിരുന്നു. മാത്രമല്ല, കാന്‍റീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റോ പഞ്ചായത്ത് ലൈസന്‍സോ നല്‍കിയിട്ടുമില്ല. മണമ്പൂര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീലാകുമാരിയുടെയും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.കെ. സതീശന്‍െറയും നേതൃത്വത്തില്‍ പരിശോധന നടത്തി കാന്‍റീന്‍ പൂട്ടി സീല്‍ചെയ്തു. ചെറുന്നിയൂര്‍ പഞ്ചായത്ത് ആരോഗ്യവിഭാഗവും പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.