നിയമസഭാ തെരഞ്ഞെടുപ്പ് : ഫ്ളക്സ് നീക്കല്‍ തകൃതിയാക്കാന്‍ തീരുമാനം

തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി നഗരം വൃത്തിയാക്കി ഫ്ളക്സ് നീക്കം ചെയ്യുന്ന നടപടി തകൃതി. പൊതുജനങ്ങള്‍, റെസിഡന്‍റ്സ് അസോസിയേഷന്‍, കോളജ് വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ്, എന്‍.സി.സി, വിവിധ സേനാവിഭാഗങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ഫ്ളക്സ് നീക്കാനാണ് ആലോചന. ബുധനാഴ്ച രാത്രി ഫ്ളക്സ്ബോര്‍ഡുകള്‍ നീക്കംചെയ്യുമെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. നഗരത്തിലെ എം.ജി റോഡില്‍നിന്നും തമ്പാനൂരില്‍നിന്നും റവന്യൂവകുപ്പ് ഇതുവരെ മാറ്റിയത് 16 ലോഡ് ഫ്ളക്സ് ബോര്‍ഡുകളാണ്. ഇനിയും ഒരാഴ്ചയിലേറെ വേണ്ടിവരും നഗരത്തിലെ മുഴുവന്‍ ബോര്‍ഡുകളും നീക്കംചെയ്യാനെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, എടുത്തുമാറ്റിയ ബോര്‍ഡുകള്‍ എങ്ങനെ നശിപ്പിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. സ്റ്റാച്യു, സെക്രട്ടേറിയറ്റ്, നിയമസഭ, മാസ്കറ്റ് ഹോട്ടല്‍, പാളയം ജങ്ഷന്‍, പാളയം മാര്‍ക്കറ്റ് തുടങ്ങി എം.ജി റോഡില്‍ കിഴക്കേകോട്ട വരെ റോഡിന് ഇരുവശത്തുനിന്നും തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡ്, അരിസ്റ്റോ ജങ്ഷന്‍ എന്നിവിടങ്ങളില്‍നിന്നുമാണ് ബോര്‍ഡുകള്‍ നീക്കിയത്. നാല് ടിപ്പര്‍ ലോറികള്‍ നിറയെയാണ് ബോര്‍ഡുകള്‍ മാറ്റിയത്. മണക്കാട്, തിരുവല്ലം, കേശവദാസപുരം മെഡിക്കല്‍ കോളജ്, വട്ടിയൂര്‍ക്കാവ്, ശാസ്തമംഗലം, പേരൂര്‍ക്കട, വെള്ളയമ്പലം, വഴുതക്കാട്, തൈക്കാട് റോഡുകളുടെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളാണ് രണ്ടാംഘട്ടത്തില്‍ നീക്കുന്നത്. റോഡ്ഫണ്ട് ബോര്‍ഡിന്‍െറ ഉടമസ്ഥതയിലുള്ള റോഡുകളുടെ വശങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളാണ് നീക്കുക. ഇതേസ്ഥലങ്ങളില്‍ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ അത് അവരുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍ക്കൊള്ളിക്കും. കഴിഞ്ഞദിവസങ്ങളില്‍ നീക്കിയ ബോര്‍ഡുകള്‍ കിളിപ്പാലം ബണ്ട് റോഡിന് സമീപം കൂട്ടിയിട്ടിരിക്കുകയാണ്. ഇവ നശിപ്പിക്കുന്ന മാര്‍ഗം ആലോചിച്ചാണ് അധികൃതര്‍ തലപുകക്കുന്നത്. ബോര്‍ഡ് സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന തടി ചട്ടക്കൂടുകള്‍ കുറേയേറെ സമീപവാസികള്‍ കൊണ്ടുപോയതുമാത്രമാണ് ആശ്വാസം. ബോര്‍ഡുകള്‍ സ്ഥാപിക്കണമെങ്കില്‍ കോര്‍പറേഷന്‍െറ അനുമതി വാങ്ങണമെന്നാണു ചട്ടം. എന്നാല്‍, നീക്കംചെയ്ത ബോര്‍ഡുകളില്‍ ഒന്നുപോലും സ്ഥാപിക്കുന്നതിന് കോര്‍പറേഷന്‍െറ അനുമതി വാങ്ങിയിട്ടില്ളെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.