ചുരുളഴിയാതെ കുന്നത്തൂരിലെ ദലിത് യുവതിയുടെ വധം

ശാസ്താംകോട്ട: കശുവണ്ടി ഫാക്ടറിയില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങുംവഴി ദലിത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ 10 വര്‍ഷം കഴിഞ്ഞിട്ടും ചുരുളഴിയുന്നില്ല. കേസില്‍ പ്രതിയാക്കപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മെഹ്ബൂളിനെ എട്ടുവര്‍ഷത്തെ ജയില്‍ വാസത്തിനൊടുവില്‍ നിരപരാധിയാണെന്നുകണ്ട് ഹൈകോടതി വെറുതെ വിട്ടു. മകളെ കൊന്നത് മെഹ്ബൂള്‍ അല്ല, സ്വാധീനശേഷിയുള്ള മറ്റുചിലരാണെന്ന് ചൂണ്ടിക്കാട്ടി നിയമയുദ്ധം നടത്തുകയാണ് യുവതിയുടെ പിതാവ് കുന്നത്തൂര്‍ പേവിളയില്‍ ചന്ദ്രദാസ്. 2006 ഡിസംബര്‍ 22ന് സന്ധ്യക്ക് പുത്തൂരിലെ കശുവണ്ടി ഫാക്ടറിയില്‍നിന്ന് മടങ്ങവെ വീടിനടുത്തുള്ള ഇഷ്ടികച്ചൂളക്ക് സമീപത്തുവെച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്. പീഡനത്തിനിരയാക്കിയ ശേഷം ചാക്കില്‍ക്കെട്ടി സമീപത്തെ വെള്ളക്കെട്ടില്‍ താഴ്ത്തിയനിലയില്‍ പിറ്റേന്ന് കണ്ടത്തെുകയായിരുന്നു. പീഡനം സ്ഥിരീകരിക്കപ്പെട്ടിരുന്നു. സംഭവത്തിന് മൂന്നുമാസം മുമ്പുമാത്രം കേരളത്തിലത്തെി ഇഷ്ടികച്ചൂളയില്‍ പണിയെടുത്തിരുന്ന മെഹ്ബൂള്‍ അടക്കം 10 ബംഗാളി യുവാക്കളെ അന്ന് കസ്റ്റഡിയിലെടുത്തു. ഇവരില്‍ മെഹ്ബൂളും ഹഖ്മല്ലു എന്ന സുഹൃത്തും പ്രതിയാക്കപ്പെട്ടു. സുഹൃത്തിനെ വെറുതെ വിട്ട സെഷന്‍സ് കോടതി മെഹ്ബൂളിനെ കൊലപാതകം, ബലാത്സംഗം, ദലിത് പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജീവപര്യന്തം തടവിന് വിധിച്ചു. മകളെ കൊന്നത് ഇയാളല്ളെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രദാസ് അന്നുമുതല്‍ നിയമയുദ്ധത്തിലാണ്. ഈ വാദം ശരിവെക്കുംവിധം 2015 ജൂലൈ 10ന് ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് വി.കെ. മോഹനന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് മെഹ്ബൂളിനെ കുറ്റമുക്തനാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ.എസ്. മധുസൂദനന്‍, അബ്ദുല്‍ ലത്തീഫ് മഞ്ചേരി, സാമൂഹിക പ്രവര്‍ത്തകയായ ഗീത എന്നിവരാണ് വിഷയം ഹൈകോടതി മുമ്പാകെ എത്തിച്ചത്. കേസിന്‍െറ ആദ്യഘട്ടത്തിലെ അന്വേഷണ ഉദ്യോഗസ്ഥരുടെയും പിന്നീട് പ്രോസിക്യൂഷന്‍െറയും നടപടികളെ വിമര്‍ശിച്ചായിരുന്നു വിധിന്യായം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പുനരന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈകോടതി നിര്‍ദേശം നല്‍കി. ഇതിന്മേല്‍ അന്വേഷണം നടന്നുവരുകയാണ്. ഒരു വര്‍ഷമായിട്ടും നടപടിയൊന്നുമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.