മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാതെ റോഡുപണി; രാത്രിയാത്രികര്‍ അപകടഭീതിയില്‍

കല്ലമ്പലം: മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാതെ ടാര്‍ വീപ്പകള്‍ നിരത്തിയുള്ള റോഡുപണി രാത്രികാലങ്ങളില്‍ അപകടക്കെണിയാവുന്നു. ചെമ്മരത്തുമുക്ക്-കല്ലമ്പലം റോഡിന്‍െറ നവീകരണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ഇന്‍റര്‍ ലോക്ക് നിരത്തുന്നയിടങ്ങളിലാണ് മുന്നറിയിപ്പില്ലാതെ ടാര്‍ വീപ്പകള്‍ നിരത്തിവെച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. ഇവിടെ റിഫ്ളക്ടറുകള്‍ സ്ഥാപിച്ചിട്ടില്ല. പുല്ലൂര്‍മുക്ക് മദ്റസക്ക് മുന്നിലും പുല്ലൂര്‍മുക്ക് ജങ്ഷന് സമീപത്തുമാണ് റോഡിന്‍െറ ഒരു വശത്ത് ഗതാഗതം നിയന്ത്രിച്ച് ഇന്‍റര്‍ലോക്ക് നിരത്തുന്നത്. രാത്രിയില്‍ റോഡുപണി പ്രതീക്ഷിക്കാതെ വരുന്ന വാഹനങ്ങള്‍ ടാര്‍ വീപ്പകളില്‍ തട്ടി അപകടത്തില്‍പെടുന്നതായി നാട്ടുകാര്‍ പറയുന്നു. കരാറുകാരെ അറിയിച്ചിട്ടും നടപടിയില്ലത്രെ. രണ്ടാഴ്ചയിലധികമായി തുടങ്ങിയ ജോലി ഇഴഞ്ഞുനീങ്ങുകയാണ്. രണ്ടുമാസം മുമ്പ് ഇന്‍റര്‍ലോക്ക് നിരത്തിയെങ്കിലും നിര്‍മാണത്തിലെ അപാകതമൂലം വീണ്ടും ഇളക്കിപ്പണിയേണ്ടിവരുകയായിരുന്നു. പൊതുവെ വെളിച്ചം കുറഞ്ഞ പ്രദേശമായതിനാല്‍ രാത്രിയില്‍ വാഹനങ്ങള്‍ സ്ഥലത്തത്തെിപ്പെടുമ്പോഴാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതറിയുന്നത്. പെട്ടെന്ന് വേഗം കുറക്കുകയും വെട്ടിത്തിരിക്കുന്നതുംമൂലമാണ് അപകടം ഉണ്ടാകുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ മാത്രം ഒരു കാറും രണ്ട് ഇരുചക്രവാഹനങ്ങളും അപകടത്തില്‍പെട്ടു. ബൈക്ക്യാത്രികനായ പോങ്ങനാട് സ്വദേശിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രിയില്‍ റിഫ്ളക്ടറുകള്‍ സ്ഥാപിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും കരാറുകാര്‍ അത് പാലിച്ചിട്ടില്ല. വ്യക്തമായ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.