ചിത്രാഞ്ജലി സ്റ്റുഡിയോ ലോകനിലവാരത്തിലാക്കാന്‍ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയെ ലോകനിലവാരത്തിലുള്ള മീഡിയ സിറ്റിയായി ഉയര്‍ത്താന്‍ സന്നദ്ധത അറിയിച്ച് വിദേശ കമ്പനികള്‍. മെയൂകെ നെറ്റ്വര്‍ക്ക് ലിമിറ്റഡ്(യു.കെ) ജി മീഡിയ പാര്‍ട്ട്ണേഴ്സ് (യു.എസ്.എ) സിലിക്കോണ്‍ ഗിഗ്സ് (യു.എസ്.എ) കമ്പനികളാണ് പദ്ധതിക്കായി മുന്നോട്ടുവന്നത്. 3350 കോടിയുടെ പദ്ധതികളും ഇവര്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചു. പ്രകൃതിഭംഗി ഏറെയുള്ള കേരളത്തിനെ ഏഷ്യന്‍ സിനിമയുടെ കവാടമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ചിത്രാഞ്ജലിയുടെ വികസനത്തിലൂടെ തിരുവനന്തപുരത്തിന്‍െറ മുഖച്ഛായ മാറ്റിയെടുക്കാന്‍ കഴിയും. ഒരു ലക്ഷം പേര്‍ക്കെങ്കിലും ഇതിലൂടെ തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിയുമെന്നും പ്രോജക്ടില്‍ പറയുന്നു. പദ്ധതിക്ക് ആവശ്യമായ മുഴുവന്‍ നിക്ഷേപവും വിദേശ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് സമാഹരിക്കാന്‍ കഴിയുമെന്ന് ജി മീഡിയ പാര്‍ട്ട്ണേഴ്സ് വക്താവ് രാജ് പല്ലപ്പോത് പറഞ്ഞു. യൂനിവേഴ്സല്‍ സ്റ്റുഡിയോസ്, ഫോക്സ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ ചെലവ് ചുരുക്കുന്നതിന്‍െറ ഭാഗമായി ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ വന്‍തോതില്‍ നിക്ഷേപസാധ്യത ലക്ഷ്യമിടുകയാണ്. പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിക്കും ചലച്ചിത്ര വികസന കോര്‍പറേഷന്‍ മന്ത്രിക്കും പദ്ധതിയുടെ രൂപരേഖ നല്‍കിയിട്ടുണ്ടെന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ മുന്‍ പബ്ളിക് റിലേഷന്‍സ് ഓഫിസര്‍ കൂടിയായ രാജന്‍ പി. തൊടിയൂര്‍ അറിയിച്ചു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ദീപ ഡി. നായര്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയും ചലച്ചിത്ര നിര്‍മാതാവുമായ ജി. സുരേഷ് കുമാര്‍, സണ്ണി ജോസഫ്, ഡോ. പി.വി. മജീദ്, നിഹ അഗ്രവാള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.