നെയ്യാറ്റിന്‍കര: വിദ്യാഭ്യാസ, ആരോഗ്യ, സേവന മേഖലകളില്‍ നൂറുല്‍ ഇസ്ലാം യൂനിവേഴ്സിറ്റിയും നിംസ് മെഡിസിറ്റിയും നിര്‍വഹിക്കുന്ന ദൗത്യം വളരെ വലുതാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിലും സ്വദേശി ഉല്‍പന്നങ്ങളുടെ പ്രോത്സാഹനത്തിലും നിംസ് പങ്കുവഹിക്കുന്നുണ്ട്. രാജ്യത്തിന്‍െറ ശോഭന ഭാവിയും പ്രതീക്ഷയും ഇത്തരം സ്ഥാപനങ്ങളാണ്. സംസ്ഥാനത്തെ ആദ്യ ബയോടെക്നോളജി മോളിക്കുലര്‍ ഹ്യൂമന്‍ ജനറ്റിക്സ് ലബോറട്ടറിയുടെ ശിലാസ്ഥാപനം നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റി കാമ്പസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിംസ് ഹരിതകം പദ്ധതിയുടെ ഭാഗമായി മെഡിസിറ്റി കാമ്പസില്‍ വൃക്ഷത്തൈ നട്ട മുഖ്താര്‍ അബ്ബാസ് നഖ്വി, മുതിര്‍ന്ന ഗാന്ധിയനും അഭിഭാഷകനുമായ അയ്യപ്പന്‍പിള്ള, പത്തനാപുരം ഗാന്ധിഭവനിലെ സോമരാജന്‍ എന്നിവരെ ആദരിച്ചു. സ്വദേശി ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് നിംസ് ആവിഷ്കരിച്ച പദ്ധതി മുന്‍മന്ത്രി എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. എം. വിജയകുമാര്‍, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍നായര്‍, ആര്‍. ശെല്‍വരാജ് എം.എല്‍.എ, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്‍റ് അഡ്വ. സുരേഷ്, നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസല്‍ഖാന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഹിബ, ഡോ. ശങ്കര്‍, ഡോ. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനിതക വൈകല്യം, അര്‍ബുദം, ഉദരജന്യരോഗങ്ങള്‍, ഹൃദ്രോഗം, സന്ധിരോഗങ്ങള്‍ തുടങ്ങിയവക്കുള്ള വിദഗ്ധ ചികിത്സ വിജയകരമായി നിംസ് മെഡിസിറ്റിയില്‍ നടപ്പാക്കിവരുകയാണ്. ഇതിന്‍െറ ഭാഗമായി സ്റ്റാര്‍ട്ട്അപ് ഇന്ത്യ, മേക് ഇന്‍ കേരള (ട്രാവന്‍കൂര്‍ ചാപ്റ്റര്‍) തുടങ്ങിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയാണ് കേരളത്തിലെ ആദ്യ മോളിക്കുലര്‍ ഹ്യൂമന്‍ ജനറ്റിക്സ് ലബോറട്ടറിക്ക് ശിലയിടുന്നതെന്ന് ഫൈസല്‍ ഖാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.