ക്ഷേമപെന്‍ഷനുകള്‍ താമസമില്ലാതെ ലഭ്യമാക്കാന്‍ നടപടി

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കോര്‍പറേഷന്‍െറ ഭാഗത്തുനിന്ന് നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ കാലതാമസമില്ലാതെ നടത്താന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. പെന്‍ഷനുകള്‍ ബാങ്ക് വഴിയാക്കി സര്‍ക്കാര്‍ തീരുമാനം വന്നതിനാല്‍ അക്കൗണ്ട് തുറക്കാന്‍ കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തത കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുകയാണെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍. ഗീതഗോപല്‍ യോഗത്തില്‍ അറിയിച്ചു. നിരവധിപേര്‍ ആവശ്യവുമായി കോര്‍പറേഷന്‍ ആസ്ഥാനത്തും സോണല്‍ ഓഫിസുകളിലും എത്തുന്നുണ്ട്. കോര്‍പറേഷന് കീഴില്‍ 53000 ത്തോളം സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാരാണുള്ളത്. അവരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അവര്‍ അറിയിച്ചു. വിഷയത്തില്‍ നഗരസഭ ഒരു വീഴ്ചയും വരുത്തില്ളെന്ന് മേയര്‍ വി.കെ. പ്രശാന്തും അറിയിച്ചു. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 2012-13 കാലയളവില്‍ മരാമത്ത് പണികള്‍ക്കായി സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ തുകയില്‍ 1.35 കോടിയോളം രൂപ ഇനിയും കിട്ടാനുണ്ടെന്നും ഇത് വാങ്ങിയെടുക്കാന്‍ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ബീമാപള്ളി, വെട്ടുകാട് എന്നിവിടങ്ങളിലെ ഉത്സവപരിപാടികളുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് കോര്‍പറേഷന്‍േറതായ സഹായം ഉണ്ടാകണമെന്ന് ബീമാപള്ളി റഷീദ് ആവശ്യപ്പെട്ടു. ആറ്റുകാലില്‍ 28 വാര്‍ഡുകളിലേക്ക് സര്‍ക്കാര്‍ അനുവദിച്ചെന്നുപറഞ്ഞ അഞ്ചുകോടിയില്‍ ഒരു പൈസപോലും നല്‍കിയിട്ടില്ളെന്ന് എം.ആര്‍. ഗോപന്‍ ആരോപിച്ചു. കഴിഞ്ഞവര്‍ഷം ട്രിഡ വഴി നല്‍കാമെന്നുപറഞ്ഞ തുകയും സര്‍ക്കാര്‍ നല്‍കിയില്ളെന്ന് പാളയം രാജനും കുറ്റപ്പെടുത്തി. ആരാധാനാലയങ്ങള്‍ ഇന്നതാണെന്ന് നോക്കിയല്ല കോര്‍പറേഷന്‍ ഇടപെടുന്നതെന്നും എല്ലാ ആരാധനാലയങ്ങള്‍ക്കും തുല്യപരിഗണനയാണ് നഗരസഭ നല്‍കുന്നതെന്നും മേയര്‍ മറുപടി പറഞ്ഞു. കവടിയാര്‍ കൊട്ടാരവും അനുബന്ധകെട്ടിടങ്ങളും പ്രാചീന സ്മാരകം എന്ന ചട്ട പ്രകാരം കെട്ടിട നികുതിയില്‍നിന്ന് ഒഴിവാക്കാനും നികുതി നിശ്ചയിച്ച നടപടി റദ്ദുചെയ്യാനും തീരുമാനിച്ചു. വിവിധ സ്ഥിരം സമിതികള്‍ പാസാക്കിയ വിഷയങ്ങള്‍ അവതരിപ്പിച്ചു. സി.പി.ഐ നേതാവ് എ.ബി. ബര്‍ദന്‍െറയും ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്‍െറയും നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.