കിളിമാനൂര്‍: തന്നെയും കുടുംബത്തെയും തകര്‍ത്തത് ഇടനിലക്കാരായിനിന്ന റിയല്‍ എസ്റേറ്റുകാരെന്ന് റഹീം. ആറ്റിങ്ങല്‍ കോടതിയിലെ രണ്ട് അഭിഭാഷകര്‍ക്കും ഇതില്‍ പങ്കുണ്ട്. ഭാര്യയെ മാനസികമായി പീഡിപ്പിച്ചാണ് ആത്മഹത്യക്കുറിപ്പ് എഴുതിച്ചതെന്നും റഹീം പറഞ്ഞു. ഭാര്യയുടെയും മകളുടെയും മരണാനന്തരചടങ്ങില്‍ പോലും പങ്കെടുക്കാന്‍ കഴിയാതെ ഖത്തറില്‍ കുടുങ്ങിയ റഹീം വെള്ളിയാഴ്ചയാണ് നാട്ടിലത്തെിയത്. കിളിമാനൂര്‍ പുതിയകാവ് അയ്യപ്പന്‍കാവ് നഗറില്‍ ജാസ്മിന്‍ മന്‍സിലില്‍ സൈനുദ്ദീന്‍െറ മകളും റഹീമിന്‍െറ ഭാര്യയുമായ ജാസ്മിന്‍ (32), മകള്‍ ഫാത്തിമ (ആറ്), ജാസ്മിന്‍െറ മാതാവ് സോഫിദ (50) എന്നിവരാണ് നവംബര്‍ 29ന് ആക്കുളം കായലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരില്‍ ജാസ്മിനും ഫാത്തിമയും മരിച്ചു. സോഫിദയെ ഫയര്‍ഫോഴ്സും പാലത്തില്‍നിന്ന ജാസ്മിന്‍െറ മറ്റു മക്കളായ റംസിന്‍, റൈഹാന്‍ എന്നിവരെ ഓട്ടോ¥്രെഡവറുമാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്‍െറ പിറ്റേന്ന് ജാസ്മിന്‍െറ സഹോദരി സജിന പേട്ടയില്‍ ട്രെയിയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ കല്ലമ്പലം വട്ടകൈത സ്വദേശി നാസര്‍ (50), സോഫിദയുടെ സഹോദരിമാരായ മുംതാസ്, മെഹര്‍ബാന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തുണ്ടായ സാമ്പത്തിക ബാധ്യതയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഖത്തര്‍ ഡെവലപേഴ്സ് എന്‍ജിനീയറിങ് ഗ്രൂപ്സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു റഹീം. 2014 മേയ് 12നു റഹീമും ഒപ്പമുണ്ടായിരുന്ന കുടുംബവും ഉംറക്ക് പോയി മടങ്ങവേ അപകടത്തില്‍പ്പെട്ടു. റഹീമിന്‍െറ ഇടതുകൈ ഒടിയുകയും തലക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ കമ്പനി കാര്യങ്ങള്‍ ശ്രദ്ധിക്കാനാതെവരുകയും ശമ്പള കുടിശ്ശികക്കായി തൊഴിലാളികള്‍ കോടതിയെ സമീപിക്കുകയും ചെയ്തു. സ്ഥാപനത്തില്‍180 തൊഴിലാളികള്‍ ഉണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലായ റഹീം അഞ്ചു ദിവസത്തിനുശേഷം പുറത്തിറങ്ങിയെങ്കിലും ചെക് കേസായതിനാല്‍ നാട്ടിലേക്കുള്ള മടക്കം കോടതി തടഞ്ഞു. രണ്ടുലക്ഷം റിയാല്‍ ആണ് (ഏകദേശം 36 ലക്ഷം രൂപ)കോടതിയില്‍ അടയ്ക്കാനുണ്ടായിരുന്നത്. അപകടശേഷം നാട്ടിലത്തെിയ ജാസ്മിന്‍ ആറ്റിങ്ങലിലും ആലംകോട്ടും റഹീമിനുള്ള വസ്തുക്കള്‍ വില്‍ക്കാന്‍ ശ്രമിക്കവെയാണ് നാസര്‍ സഹായത്തിനത്തെിയത്. ആലംകോട്ടെ വസ്തു താന്‍ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് മാസങ്ങളോളം നാസര്‍ ജാസ്മിനെ കബളിപ്പിച്ചെന്ന് റഹീം ആരോപിച്ചു. ഇതിനിടെ ഈ വസ്തുവില്‍ ഉണ്ടായിരുന്ന 65 ലക്ഷം രൂപയുടെ വായ്പക്ക് ബാങ്ക് ജപ്തി നടപടികളും ആരംഭിച്ചിരുന്നു. ഇതിനു വന്ന നോട്ടീസുകള്‍ നാസര്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വസ്തു മറ്റൊരാള്‍ക്ക് നല്‍കാമെന്നു പറഞ്ഞ് അയാളില്‍നിന്ന് രണ്ടുലക്ഷം രൂപ വാങ്ങി. കിളിമാനൂരില്‍ മറ്റൊരു പുരയിടം വിറ്റവകയില്‍ 20 ലക്ഷവും വിദേശത്തേക്ക് അയക്കാനെന്നു പറഞ്ഞ് ജാസ്മിന്‍െറ പിതാവിന്‍െറ കൈയില്‍നിന്ന് 15 ലക്ഷവും കൈക്കലാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആറ്റിങ്ങലിലുള്ള ഒരു വസ്തുവിന്മേലുള്ള കേസ് നടത്തുന്നതുമായി ബന്ധപ്പെട്ട് കിളിമാനൂരിലെ ഒരു അഭിഭാഷകന്‍ 2.30 ലക്ഷവും കബളിപ്പിച്ചു. എല്ലാവിധത്തിലും കബളിപ്പിക്കപ്പെട്ടപ്പോഴാണ് ജാസ്മിന്‍ ആത്മഹത്യ ചെയ്തതെന്നും റഹീം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.