നെയ്യാറിന്‍ തീരത്ത് ഇനി കൗമാരവിസ്മയങ്ങളുടെ കാഴ്ചപ്പൂരം

തിരുവനന്തപുരം: ജില്ലാ സ്കൂള്‍ കലോത്സവത്തിന് നെയ്യാറ്റിന്‍കരയില്‍ ചൊവ്വാഴ്ച തിരിതെളിയും. നെയ്യാറ്റിന്‍കര ഗവ. ബോയ്സ് എച്ച്.്എസ്.എസിലെ പ്രധാന വേദിയില്‍ ചൊവ്വാഴ്ച രാവിലെ 8.30ന് ഡി.ഡി.ഇ വിക്രമന്‍ പതാക ഉയര്‍ത്തുന്നതോടെയാണ് മേളക്ക് തുടക്കമാവുക. 3475 പെണ്‍കുട്ടികളും 2371 ആണ്‍കുട്ടികളുമടക്കം 12 ഉപജില്ലകളില്‍ നിന്നായി 5845 കൗമാരപ്രതിഭകളാണ് മാറ്റുരക്കാനത്തെുന്നത്. രാവിലെ രചനാ മത്സരങ്ങള്‍ നടക്കും. വൈകീട്ട് മൂന്നിന് സാംസ്കാരിക ഘോഷയാത്ര നടക്കും. സാംസ്കാരിക ഘോഷയാത്രയില്‍ അണിനിരക്കുന്ന മികച്ച സ്കൂളുകള്‍ക്ക് സമ്മാനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ മത്സരസ്വഭാവത്തിലാണ് ഒരുക്കം നടക്കുന്നത്. നെയ്യാറ്റിന്‍കര എസ്.എന്‍ ഓഡിറ്റോറിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഒരു കിലോമീറ്ററോളം സഞ്ചരിച്ച് 4.30ന് പ്രധാനവേദിയായ ഗവ. ബോയ്സ് സ്കൂളില്‍ എത്തും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനശേഷം 12 വേദികളിലും മത്സരങ്ങള്‍ ആരംഭിക്കും. ഒന്നാംവേദിയില്‍ തിരുവാതിരയോടെയാണ് കലാമേളക്ക് അരങ്ങുണരുക. തുടര്‍ന്ന് 12 വേദിയിലും മത്സരങ്ങള്‍ ആരംഭിക്കും. വൃന്ദവാദ്യം, കേരളനടനം, ഹിന്ദിപ്രസംഗം, ഭരതനാട്യം, നാടന്‍പാട്ട്, കഥകളി സംഗീതം, ഉര്‍ദു സംഘഗാനം, ഗസല്‍, ക്ളാര്‍നെറ്റ്, ബ്യൂഗിള്‍, കഥകളി, ഇംഗ്ളീഷ് പ്രസംഗം, സ്കിറ്റ്, മാപ്പിളപ്പാട്ട് എന്നിവയാണ് ആദ്യദിനത്തിലെ മത്സരയിനങ്ങള്‍. വേദികളിലെല്ലാം ഒരുക്കം അവസാന ഘട്ടത്തിലാണ്. പ്രധാന വേദിയായ ഗവ.ബോയ്സ് സ്കൂളിന് പുറമെ, ഗവ.ഗേള്‍സ് എച്ച്.എസ്.എസ്, ഗവ.ജെ.ബി.എസ്, ടൗണ്‍ എല്‍.പി.എസ്, സെന്‍റ് തെരേസസ് കോണ്‍വെന്‍റ് എച്ച്.എസ്.എസ്, മുനിസിപ്പല്‍ ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലെ 13 വേദികളിലാണ് മത്സരം. ഇതില്‍ ബോയ്സ് സ്കൂളില്‍ നാല് വേദിയാണ് ക്രമീകരിച്ചിരിക്കുന്നത്. യു.പി വിഭാഗത്തില്‍ 288 ആണ്‍കുട്ടിയും 969 പെണ്‍കുട്ടിയുമടക്കം 1257 പേരും എച്ച്.എസ് വിഭാഗത്തില്‍ 1048 ആണ്‍കുട്ടികളും 1378 പെണ്‍കുട്ടികളുമടക്കം 2426 പേരും എച്ച്.എസ്.എസ് വിഭാഗത്തില്‍ 1035 ആണ്‍കുട്ടികളും 1127 പെണ്‍കുട്ടികളുമടക്കം 2162ഉം വിദ്യാര്‍ഥികളാണ് മത്സരിക്കുന്നത്. യു.പിയില്‍ 33ഉം എച്ച്.എസില്‍ 83ഉം എച്ച്.എസ്.എസില്‍ 101ഉം ഇനങ്ങളാണുള്ളത്. സംസ്കൃതോത്സവം യു.പി-എച്ച്.എസ് വിഭാഗങ്ങളില്‍ 19 വീതവും അറബിക് കലോത്സവത്തില്‍ യു.പിയില്‍ 13ഉം എച്ച്.എസില്‍ 19ഉം ഇനങ്ങളിലാണ് മത്സരങ്ങള്‍. ആയിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് ഒന്നാം വേദി സജ്ജീകരിച്ചിരിക്കുന്നത്. എട്ടിന് വൈകീട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. ആര്‍. സെല്‍വരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ.എം.ആര്‍. തമ്പാന്‍, ജമീല പ്രകാശം എന്നിവര്‍ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.