തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജിന്‍െറ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ ജനറല്‍ ആശുപത്രിയെയും തൈക്കാട് ആശുപത്രിയെയും സംയോജിപ്പിച്ച് ആരംഭിക്കുന്ന പുതിയ മെഡിക്കല്‍ കോളജിന്‍െറ ഉദ്ഘാടനം ബുധനാഴ്ച നടക്കും. ആരോഗ്യപരിചരണരംഗത്ത് പുത്തന്‍ അധ്യായം കുറിക്കുന്ന പദ്ധതിയെന്ന പ്രഖ്യാപനവുമായാണ് പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. ഇതിന്‍െറ ഭാഗമായാണ് സംസ്ഥാനത്തെ പത്താമത്തെ മെഡിക്കല്‍ കോളജായി ജനറല്‍ ആശുപത്രിയില്‍ പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത്. എന്നാല്‍, കെട്ടിടനിര്‍മാണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. നിര്‍മാണം ആരംഭിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന്‍െറ ഒരു ഭാഗം പൂര്‍ത്തീകരിച്ചാണ് ഉദ്ഘാടനം നടത്തുന്നത്. 100 വിദ്യാര്‍ഥികള്‍ക്ക് പ്രവേശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. സര്‍ക്കാറിന്‍െറ പുതിയ നീക്കത്തിനെതിരെ ഒരുവിഭാഗം ഡോക്ടര്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. മെഡിക്കല്‍ കോളജിന് വേണ്ട സൗകര്യമൊരുക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നീക്കമാണെന്നാണ് ആക്ഷേപം. നിലവില്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെയും പദ്ധതി ബാധിച്ചതായി പരാതിയുണ്ട്. നവീകരണത്തിന്‍െറ ഭാഗമായി ഓപറേഷന്‍ തിയറ്റര്‍ അടച്ചിട്ട് ദിവസങ്ങളായി. സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ പ്ളാന്‍റും എയര്‍ കണ്ടീഷനും തകരാറിലായതിനാല്‍ ഐ.സി.യു പ്രവര്‍ത്തനം നിലച്ചു. ഈ അവസ്ഥയിലാണ് മെഡിക്കല്‍ കോളജ് നിര്‍മാണം പുരോഗമിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളോ മലിനീകരണ നിയന്ത്രണസംവിധാനമോ ഏര്‍പ്പെടുത്താതെയാണ് പ്രവൃത്തികള്‍. പൊടിമൂലം വാര്‍ഡുകളില്‍ രോഗികള്‍ക്ക് കിടക്കാനാവാത്ത അവസ്ഥയാണ്. ഇത് ശ്വാസകോശരോഗങ്ങള്‍ക്കും കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവിലെ ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിട്ടുമതി പുതിയ മെഡിക്കല്‍ കോളജ് എന്നാണ് കെ.ജി.എം.ഒ.എയുടെ ആവശ്യം. ബുധനാഴ്ച രാവിലെ ഒരു മണിക്കൂര്‍ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിച്ച് ധര്‍ണ നടത്താനാണ് ഇവരുടെ നീക്കം. അതേസമയം, നിശ്ചയിച്ച ഉദ്ഘാടനം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഉച്ചക്ക് മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി.എസ്. ശിവകുമാര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.