നെയ്യാറ്റിന്‍കര: സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവന്ന മൂന്ന്പേര്‍ മാരായമുട്ടം പൊലീസിന്‍െറ പിടിയിലായി. അമരവിള സ്വദേശികളായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുഹമ്മദ്റാഫി(19), ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ഥി റിയാസ്(18), ഉണ്ടന്‍കോട് സ്വദേശി സനില്‍(22) എന്നിവരെയാണ് മാരായമുട്ടം എസ്ഐ എസ്.ബി. പ്രവീണ്‍ പിടികൂടിയത്. മറ്റൊരു കേസില്‍ പനച്ചമൂടിന് സമീപം പഞ്ചാകുഴി സ്വദേശി ദീപു എന്ന യുവാവും പിടിയിലായി. സ്കൂള്‍ വിദ്യാര്‍ഥിയുടെ രക്ഷാകര്‍ത്താക്കള്‍ മാരായമുട്ടം പൊലീസിന് നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിദ്യാര്‍ഥിയുടെ പോക്കറ്റില്‍ നിന്ന് രക്ഷാകര്‍ത്താക്കള്‍ക്ക് കഞ്ചാവ് ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. എട്ടാം ക്ളാസ് മുതല്‍ പ്ളസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതികള്‍ ലഹരി വിതരണം ചെയ്തിരുന്നെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിന്‍കരമേഖലയിലെ വിവിധ സ്കൂളുകളാണിവരുടെ വിപണനകേന്ദ്രം. ആനാവൂര്‍ ഗവ.എച്ച്എസ്എസിന് സമീപം കഞ്ചാവ് വില്‍പനക്കിടെയാണ് ദീപു പിടിയിലായത്. നൂറോളം ചെറുപൊതികളില്‍ സൂക്ഷിച്ച കഞ്ചാവ് ശേഖരം കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാരായമുട്ടം എസ്.ഐ.പ്രവീണ്‍, എസ്.സി.പി.ഒ സനല്‍, സെ്പഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ സ്റ്റീഫന്‍, രാജേന്ദ്രന്‍, അയ്യപ്പന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.