മര്യാപുരം അനില്‍കുമാര്‍ വധം: ആറുപേര്‍ അറസ്റ്റില്‍

പാറശ്ശാല: മര്യാപുരം അനില്‍കുമാര്‍ വധക്കേസുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തു. മര്യാപുരം ചെമ്മണ്ണുവിള പുത്തന്‍വീട്ടില്‍ പാണ്ടി മനുവെന്ന് വിളിക്കുന്ന മനു (29) ഉദിയന്‍കുളങ്ങര കാരയ്ക്കാട് പുത്തന്‍വീട്ടില്‍ ഷാര്‍ജ ബിനുവെന്ന് വിളിക്കുന്ന ബിനു (35), ഉദിയന്‍കുളങ്ങര കാരയ്ക്കാട് മോഹനഭവനില്‍ മനു(28), അമരവിള ചെക് പോസ്റ്റിന് സമീപം മഞ്ചംകുഴി ചെമ്മണ്ണുവിള വീട്ടില്‍ കിച്ചു എന്ന അരുണ്‍ (25), വട്ടവിള പിണര്‍ നിന്നവിള വീട്ടില്‍ ജോയിയെന്ന സുധീഷ് (25), മര്യാപുരം മേലമ്മാകം പറയരുവിള വീട്ടില്‍ സനത് (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 18ന് രാത്രി 10ഓടെയാണ് ആറയൂര്‍ കുരുവിക്കാട് നടുത്തട്ട് പുത്തന്‍വീട്ടില്‍ ദിവാകരന്‍െറ മകന്‍ അനില്‍കുമാര്‍ (46) വെട്ടേറ്റ് മരിച്ചത്. പ്രതികളെ കാഞ്ഞിരംകുളത്തിന് സമീപം മാങ്കൂട്ടം എന്ന സ്ഥലത്ത് അമരവിള സ്വദേശിയുടെ ഉടമസ്ഥതയിലെ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇനിയും ആളുകളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെല്ലാം പ്രദേശത്ത് ചക്ക വ്യാപാരം നടത്തുന്നവരും കോഴിഫാം ജീവനക്കാരുമാണ്. കൊല്ലപ്പെട്ട അനില്‍കുമാറും പ്രതികളും മുമ്പ് ഒരുമിച്ച് കച്ചവടം നടത്തിയിരുന്നു. കുറെക്കാലമായി ഇവര്‍ തെറ്റിപ്പിരിഞ്ഞവിരോധത്തിലായിരുന്നു. ഒന്നാം പ്രതിയായ മനുവിന്‍െറ സുഹൃത്തും ആറയൂര്‍ ലക്ഷം വീട് കോളനിയില്‍ താമസക്കാരനുമായ ബിനുവിനെ അനില്‍കുമാര്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിഷയങ്ങള്‍ ആരംഭിച്ചത്. ബിനുവും അനില്‍ കുമാറും തമ്മിലെ പ്രശ്നം പ്രതികളായ മറ്റുള്ളവര്‍ ഏറ്റെടുക്കുകയും അനില്‍ കുമാറുമായി വിരോധത്തിലാവുകയും ചെയ്തു. ഒരു വിവാഹ ചടങ്ങില്‍വച്ച് അനില്‍ കുമാറിനെ ബിനുവും മറ്റ് പ്രതികളും ചേര്‍ന്ന് ആക്രമിക്കുകയും മര്യാപുരത്ത് വന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വിഷയത്തില്‍ അനില്‍ കുമാര്‍ പാറശ്ശാല പൊലീസിന് പരാതി നല്‍കുകയും മുന്‍ സുഹൃത്തുക്കള്‍ ആയതിനാല്‍ ഇരുകൂട്ടരും പോലീസ് സ്റ്റേഷനില്‍ എത്തി ഒത്തുതീര്‍പ്പുണ്ടാക്കുകയുമായിരുന്നു. ഇതിനുശേഷം അനില്‍കുമാര്‍ മനുവിനെ വഴിയില്‍വച്ച് ആക്രമിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മര്‍ദനമേറ്റ മനു പോലീസില്‍ പരാതി നല്‍കാതെ കൂട്ടുകാരുമൊത്ത് ചേര്‍ന്ന് അനില്‍കുമാറിനെ ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.