ക്യൂവില്‍ നില്‍ക്കുന്നവര്‍ വെയിലും മഴയും കൊള്ളേണ്ട; 70 മാതൃകാബൂത്തുകള്‍

തിരുവനന്തപുരം: വോട്ടുചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഇനി വെയിലും മഴയും കൊള്ളേണ്ട. ഇത്തരം 400ഓളം ബൂത്തുകളില്‍ താല്‍ക്കാലിക ഷെഡ് നിര്‍മിക്കും. വൈദ്യുതി മുടങ്ങുന്നത് മൂലം വോട്ടെടുപ്പ് മെഴുകുതിരി വെട്ടത്തില്‍ നടത്തേണ്ടി വന്ന മുന്‍ അനുഭവങ്ങള്‍ ഒഴിവാക്കാന്‍ ഇക്കുറി സോളാര്‍ ലൈറ്റുകള്‍ നല്‍കും. മാധ്യമങ്ങളുമായി സംസാരിക്കവെ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചതാണ് ഇക്കാര്യം. ജില്ലയിലെ 70 ബൂത്തുകള്‍ മാതൃകാ ബൂത്തുകളാക്കും. ഇവിടെ കുടിവെള്ളം, ശൗചാലയങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് റാമ്പ് എന്നിവ ഒരുക്കും. 22 എണ്ണം വനിതകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഉള്ളതായിരിക്കും. വിശ്രമമുറിയും മുലയൂട്ടല്‍ സൗകര്യവുമൊക്കെ ഏര്‍പ്പെടുത്തും. 303 ബൂത്തുകള്‍ റാമ്പ് ഇല്ലാത്തവയാണെന്ന് കണ്ടത്തെിയിട്ടുണ്ട്. 68 എണ്ണത്തില്‍ റാമ്പ് നിര്‍മിച്ചുവരുകയാണ്. 57 പഞ്ചായത്ത് കെട്ടിടങ്ങളിലും റാമ്പ് ഒരുക്കുന്നുണ്ട്. വീല്‍ചെയര്‍ ലഭ്യമാക്കാനുള്ള സാധ്യതയും ആലോചിക്കും. എല്ലാവരെയും വോട്ട് ചെയ്യിപ്പിക്കുക എന്നതാണ് ലക്ഷ്യം. കിടപ്പിലായവര്‍ക്കായി ആംബുലന്‍സ് ഏര്‍പ്പെടുത്താനുള്ള സാധ്യതയും ആരായും. ആശുപത്രി പ്രവര്‍ത്തനങ്ങള്‍കൂടി നോക്കിയായിരിക്കും തീരുമാനം. തെരഞ്ഞെടുപ്പിലെ പണമൊഴുക്ക് തടയാന്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് കലക്ടര്‍ പറഞ്ഞു. 10 ലക്ഷത്തില്‍ കൂടുതലുള്ള ഇടപാടുകള്‍ ആദായ നികുതി വകുപ്പിനെയും തെരഞ്ഞെടുപ്പ് കമീഷന്‍െറ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം വരുന്നുണ്ടോ എന്ന് പരിശോധിക്കും. സ്വകാര്യഭൂമിയിലെ ഫ്ളക്സുകളില്‍ പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളവ നീക്കും. പൊതുസ്ഥലത്തെ ബോര്‍ഡുകളെല്ലാം നീക്കിയിട്ടുണ്ട്. വിവിപാറ്റ് വോട്ടുയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ മണ്ഡലങ്ങളില്‍ 1350 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകളില്‍ ഓക്സിലറി ബൂത്തുകള്‍ ഏര്‍പ്പെടുത്തും. ഇക്കുറി വൈകീട്ട് ആറ് വരെയാണ് പോളിങ്. വനത്തിനുള്ളിലെ ബൂത്തുകളില്‍ പോളിങ് അഞ്ചിന് അവസാനിപ്പിക്കണമെന്ന നിര്‍ദേശം വന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.