അവധിക്കാലത്ത് യാത്രക്കാരെ പിഴിഞ്ഞ് റെയില്‍വേയുടെ സുവിധ സര്‍വിസുകള്‍

തിരുവനന്തപുരം: അവധിക്കാലത്ത് സ്പെഷല്‍ ട്രെയിനുകള്‍ക്ക് പകരം സുവിധ ട്രെയിനുകള്‍ അനുവദിക്കുകവഴി റെയില്‍വേ യാത്രക്കാരെ പിഴിയുന്നു. തത്ക്കാല്‍ നിരക്കിലാണ് സുവിധ ട്രെയിനുകളുടെ ടിക്കറ്റ് ചാര്‍ജ് തുടങ്ങുന്നത്. മൊത്തം ടിക്കറ്റുകളെ 20 ശതമാനം വീതമുള്ള അഞ്ച് ബ്ളോക്കുകളായി തിരിച്ചാണ് നിരക്ക് ഈടാക്കുന്നത്. ബുക്കിങ് ഓരോ 20 ശതമാനം സീറ്റ് പിന്നിടുന്തോറും നിരക്ക് കുതിച്ചുയരുമെന്നതാണ് യാത്രക്കാരുടെ കൈപൊള്ളിക്കുന്നത്. റിസര്‍വേഷന്‍ അവസാനഘട്ടത്തിലത്തെുമ്പോഴേക്കും വന്‍ നിരക്കായിരിക്കും നല്‍കേണ്ടിവരിക. അവധിക്കാല ട്രെയിന്‍ എന്ന ആനൂകൂല്യത്തോടെ യാത്ര ആഘോഷമാക്കാന്‍ എത്തുന്ന സാധാരണക്കാര്‍ക്ക് പോക്കറ്റ് കാലിയാകുന്നതോടെയാണ് കാര്യം ബോധ്യപ്പെടുക. ഉത്സവകാലങ്ങളിലെ തിരക്കൊഴിവാക്കാന്‍ സാധാരണ നിരക്കില്‍ സ്പെഷല്‍ ട്രെയിനുകളാണ് മുന്‍ കാലങ്ങളില്‍ റെയില്‍വേ ഓടിച്ചിരുന്നത്. എന്നാല്‍, ഇക്കുറി സുവിധ എന്ന പേരില്‍ കൈപൊള്ളും നിരക്ക് ഈടാക്കിയാണ് യാത്രക്കാര്‍ക്ക് റെയില്‍വേ ഇരുട്ടടി നല്‍കിയിരിക്കുന്നത്. പ്രാദേശിക ഉത്സവത്തിരക്കൊഴിവാക്കാന്‍ ഓരോ സോണിലെയും വാണിജ്യവിഭാഗം തലവന്‍മാര്‍ക്കാണ് സുവിധ ട്രെയിനുകള്‍ അനുവദിക്കാനുള്ള അധികാരം. കഴിഞ്ഞ ഫെബ്രുവരിയില്‍മാത്രം ദക്ഷിണ റെയില്‍വേയില്‍ 44 സുവിധ ട്രെയിനുകളാണ് സര്‍വിസ് നടത്തിയത്. 800 സ്ളീപ്പര്‍ ബെര്‍ത്തുള്ള ഒരു സുവിധ ട്രെയിനില്‍ ആദ്യത്തെ 160 ബെര്‍ത്തുകള്‍ക്ക് 415 രൂപയും തുടര്‍ന്നുള്ള 160 സീറ്റുകള്‍ക്ക് 595 രൂപയും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ 775, 955, 1135 എന്നിങ്ങനെ നിരക്ക് അധികം നല്‍കണം. യാതൊരു നിരക്കിളവും അനുവദിക്കില്ല. പ്രായവ്യത്യാസം കൂടാതെ എല്ലാ യാത്രക്കാരില്‍നിന്നും പ്രായപൂര്‍ത്തിയായ വ്യക്തിയുടെ നിരക്കാണ് ഈടാക്കുന്നത്. അംഗവൈകല്യമുള്ളവര്‍ക്ക് പോലും നിരക്കില്‍ പരിഗണനയില്ല. ഉയര്‍ന്ന ക്ളാസുകളിലേക്കുള്ള മാറ്റവും പ്രത്യേക ക്വാട്ടകളും സുവിധയിലുണ്ടാകില്ല. വിഷുവിനുശേഷം തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട സുവിധ ട്രെയിനില്‍ സെക്കന്‍ഡ് എ.സിക്ക് 5000 രൂപയിലധികം ചാര്‍ജായെന്ന് ആരോപണമുണ്ട്. തിരുവനന്തപുരം ഡിവിഷനില്‍നിന്ന് മാര്‍ച്ചില്‍ പുറപ്പെട്ട 12 അവധിക്കാല ട്രെയിനുകളില്‍ ആറെണ്ണം സുവിധയായിരുന്നു. ശേഷിക്കുന്ന ആറെണ്ണം തത്ക്കാല്‍ നിരക്കുള്ള സ്പെഷല്‍ ട്രെയിനുകളും. ഏപ്രിലില്‍ അനുവദിച്ച ട്രെയിനുകള്‍ രണ്ടും സുവിധയാണ്. ചെന്നൈയില്‍നിന്ന് മധുരയിലേക്ക് സാധാരണ ട്രെയിനില്‍ സെക്കന്‍ഡ് എ.സിയില്‍ 1140 രൂപ നല്‍കേണ്ട സ്ഥാനത്ത് സുവിധയില്‍ അവസാനഘട്ടത്തില്‍ ടിക്കറ്റെടുക്കുന്നയാള്‍ 4470 രൂപ നല്‍കണം. തേര്‍ഡ് എ.സിയില്‍ 810ന് പകരം 3185 രൂപയും സ്ളീപ്പര്‍ ക്ളാസില്‍ 315നുപകരം 1135 രൂപയും നല്‍കണം. മറ്റ് ട്രെയിനുകളില്‍ എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് സ്ളീപ്പര്‍ ക്ളാസിന് 400 രൂപയാണ് നിരക്കെങ്കില്‍ സുവിധയില്‍ ഇതേ ക്ളാസിന് 1415 രൂപ നല്‍കണം. തേര്‍ഡ് എ.സിയില്‍ 3280 രൂപയാണ് സുവിധ നിരക്ക്. മറ്റ് ട്രെയിനുകളിലാകട്ടെ 1055 രൂപയും. 30 ദിവസം മുമ്പ് റിസര്‍വേഷന്‍ തുടങ്ങി പത്തുദിവസം മുമ്പ് അവസാനിപ്പിക്കുന്നരീതിയിലാണ് ബുക്കിങ് ക്രമീകരിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.